തിരുവനന്തപുരം: ജല അതോറിട്ടിയിൽ 31ന് വിരമിക്കുന്ന ടെക്നിക്കൽ മെമ്പർ എസ്.സേതുകുമാറിന്റെ കാലാവധി മൂന്നുമാസം കൂടി നീട്ടാൻ നീക്കം. സീനിയറായ നാല് ചീഫ് എൻജിനിയർമാരിൽ ഒരാളുടെ പ്രൊമോഷൻ ഇതിലൂടെ തടസപ്പെടും. തുടർന്ന് ഡെപ്യൂട്ടി ചീഫ് എൻജിനിയർ മുതൽ താഴേക്കുള്ളവരുടെ പ്രൊമോഷനും നടക്കില്ല.
ചീഫ് എൻജിനിയറുടെ പ്രൊമോഷൻ തസ്തികയാണ് ടെക്‌നിക്കൽ മെമ്പർ. സേതുകുമാറിന് മുമ്പ് ടെക്‌നിക്കൽ മെമ്പറായിരുന്ന ജി.ശ്രീകുമാറിന് മൂന്നു മാസം വീതം രണ്ടുതവണ കാലാവധി നീട്ടി നൽകിയിരുന്നു. ആ കീഴ്വഴക്കം തുടരാനാണ് നീക്കം.ചീഫ് എൻജിനിയർ (എച്ച്.ആർ.ഡി & ജനറൽ) ആയിരുന്ന സേതുകുമാറിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ടെക്‌നിക്കൽ മെമ്പറാക്കിയത്.
സൗത്ത്, സെൻട്രൽ, നോർത്ത്, പി.പി.ഡി വാസ്കോൺ, ജനറൽ, ഓപ്പറേഷൻ വിഭാഗങ്ങളിലായി ആറ് ചീഫ് എൻജിനിയർമാരാണ് അതോറിട്ടിയിലുള്ളത്. ഇതിൽ ഒരു തസ്തിക ഒഴിഞ്ഞുകിടക്കുന്നു. മറ്റൊരു ചീഫ് എൻജിനിയർ 31ന് വിരമിക്കും. നോർത്ത് ചീഫ് എൻജിനിയർ ടി.ബി.ബിന്ദുവാണ് ടെക്‌നിക്കൽ മെമ്പറായി നിയമിക്കപ്പെടാനുള്ളവരുടെ പട്ടികയിൽ ആദ്യത്തെയാൾ. ടി.വി.നാരായണൻ നമ്പൂതിരി, വി.കെ.പ്രദീപ്, സജീവ് രത്നാകരൻ എന്നിവരാണ് മറ്റുള്ളവർ. ഇവരെല്ലാവരും ഒന്നുമുതൽ രണ്ടുവർഷം വരെ സർവീസുള്ളവരാണ്.
എം.ഡിയുടെയും ജോയിന്റ് എം.ഡിയുടെയും അഭാവത്തിൽ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നത് ടെക്‌നിക്കൽ മെമ്പറാണ്. യോഗ്യതയുള്ളവർ ഉള്ളപ്പോൾ വിരമിക്കുന്ന ഉദ്യോഗസ്ഥന് കാലാവധി നീട്ടിനൽകരുതെന്ന് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറി പി.ബിജു ആവശ്യപ്പെട്ടു.
15 കൊല്ലം, വയനാട്ടിൽ നൂറിലേറെ
കർഷകർ ജീവനൊടുക്കി
പ്രത്യേക ലേഖകൻ
@ പരിഹാരത്തിന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം
കൽപ്പറ്റ:വയനാട്ടിൽ ഒന്നര പതിറ്റാണ്ടിനിടെ കടബാദ്ധ്യത താങ്ങാനാവാതെ നൂറിലേറെ കർഷകർ ജീവനൊടുക്കിയതായി ജില്ലാ കളക്ടർ ഡോ.രേണു രാജ് മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ വായ്പാ സൗകര്യം കർഷകർക്കു വിനയാവുകയാണ്. വായ്പ തിരിച്ചടയ്ക്കാനാവാതെ വരുമ്പോൾ കർഷകർ ആത്മഹത്യയിൽ അഭയം തേടുന്നു. കൃഷി വായ്പയ്ക്ക് കർഷകർ പൊതുവേ സമീപിക്കുന്നത് സർക്കാർ ബാങ്കുകളെയാണ്. ഈ ബാങ്കുകളുടെ കർശന വ്യവസ്ഥകൾ കാരണം കർഷകർ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ അമിതമായി ആശ്രയിക്കും. ഇവയാകട്ടെ, അമിത പലിശയും തിരിച്ചടവിന് കർശന നിബന്ധനകളുമായി എളുപ്പം വായ്പ അനുവദിക്കും. ഇവരുടെ ഉയർന്ന പലിശ കർഷകരെ ഞെരുക്കുന്നു.
മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ.വി. ദേവദാസിന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജുനാഥ് കളക്ടറുടെ റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കർഷക ആത്മഹത്യ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് ആക്ടിംഗ് ചെയർമാൻ നിർദ്ദേശം നൽകി. കർഷക സഹായ പദ്ധതികളുടെ വിവരം ചീഫ് സെക്രട്ടറി മൂന്നു മാസത്തിനകം ലഭ്യമാക്കണമെന്നും നിർദ്ദേശിച്ചു.
കളക്ടറുടെ നിർദ്ദേശങ്ങൾ
സ്വകാര്യ സ്ഥാപനങ്ങൾ ഉയർന്ന പലിശ ഈടാക്കുന്നതു തടയണം. കർഷകർക്കുള്ള ബാങ്കിംഗ് സൗകര്യം മെച്ചപ്പെടുത്തണം. കാർഷിക ഉത്പന്നങ്ങൾക്ക് ആദായ വില ഉറപ്പുവരുത്തണം. കാലാവസ്ഥ മൂലം ഉണ്ടാകുന്ന കൃഷിനാശം പ്രതിരോധിക്കാൻ നടപടി വേണം. കർഷകർക്ക് സാമ്പത്തിക സഹായം നൽകാൻ പദ്ധതികൾ ആവിഷ്കരിക്കണം. ഈ വിഷയങ്ങളിൽ സർക്കാർ തീരുമാനമെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |