തിരുവനന്തപുരം:വയനാട്ടിൽ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് കൈവശം വച്ച ഭൂമിയിൽ 50 ഏക്കർ സർക്കാരിന് ദാനം ചെയ്‌ത മറവിൽ മുൻ യു. ഡി. എഫ് സർക്കാരിന്റെ ഒത്താശയോടെ കോടികളുടെ മരങ്ങൾ കടത്തിയ ചന്ദ്രപ്രഭ ട്രസ്റ്റ് ആ സ്ഥലം തിരിച്ചു വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാരിനോട് തീരുമാനിക്കാനായിരുന്നു കോടതി നിർദ്ദേശം.
കോട്ടത്തറ വില്ലേജിലെ മടക്കിമലയിൽ എം.കെ.ജിനചന്ദ്രൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജ് പണിയാനാണ് ട്രസ്റ്റ് ഭൂമി നൽകിയത്. പാരിസ്ഥിതിക കാരണങ്ങളാൽ മടക്കിമലയ്‌ക്ക് പകരം വൈത്തിരി താലൂക്കിലെ ചുണ്ടേലിൽ മെഡിക്കൽ കോളേജിനായി സ്ഥലം എടുത്തിരിക്കേ സ്ഥലം തിരിച്ചുതരണമെന്നാണ് ട്രസ്റ്റിന്റെ ആവശ്യം.
തീരുമാനം ട്രൈബ്യൂണൽ വിധിക്ക് ശേഷം
മരം മുറിച്ച 50 ഏക്കർ ഉൾപ്പെടുന്ന 105.44ഏക്കർ സഹിതം മൊത്തം 517.99 ഏക്കറിന് ചന്ദ്രപ്രഭ ട്രസ്റ്റിന് ക്രയ ( പർച്ചേസ് ) സർട്ടിഫിക്കറ്ര് ലഭിച്ചത് 1963ലെ ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമായിട്ടാണെന്നാണ് ലാൻഡ് ബോർഡിന്റെ കണ്ടെത്തൽ. സർട്ടിഫിക്കറ്റ് നൽകിയ കല്പറ്റ ലാൻഡ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ കണ്ണൂർ അപ്പലേറ്ര് ട്രൈബ്യൂണലിൽ അപ്പീൽ നൽകാനും ലാൻഡ് ബോർഡ് ജില്ലാ ഗവ.പ്ലീഡറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കൊല്ലം ഫെബ്രുവരി 19ന് അന്നത്തെ റവന്യൂ സ്പെഷ്യൽ സെക്രട്ടറി കെ.ബിജു ഇറക്കിയ ഉത്തരവിൽ ജില്ലാ കളക്ടറോടും അപ്പിൽ നടപടിക്ക് നിർദ്ദേശിച്ചിട്ടുണ്ട്. അന്നത്തെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഇടപെട്ടാണ് ഉത്തരവിറക്കിയത്.
മറ്റ് തട്ടിപ്പുകളും പുറത്തുവരും
1963ലെ ഭൂപരിഷ്‌കരണ നിയമ പ്രകാരം 1- 4- 1964നും 1-1-1970നും ഇടയിൽ കുടിയാൻ കൈവശ ഭൂമിക്ക് ക്രയസർട്ടിഫിക്കറ്ര് വാങ്ങണം. 1-4-64ന് ശേഷം കുടിയായ്‌മ സൃഷ്ടിക്കാൻ കഴിയില്ല. നിയമപ്രകാരം നേരിയ ക്രയവില ജന്മിക്ക് ലഭിക്കും. 15 ഏക്കറിലധികം ഉണ്ടങ്കിൽ ജന്മിയും കുടിയാനും ഭൂമി സർക്കാരിലേക്ക് നൽകണം. 1972 വരെയാണ് പർച്ചേസ് സർട്ടിഫിക്കറ്റ് വാങ്ങാൻ സമയം നീട്ടി നൽകിയത്. ചന്ദ്രപ്രഭാ ട്രസ്റ്റിന് ക്രയസർട്ടിഫിക്കറ്റ് കിട്ടിയതാകട്ടെ 84 ഫെബ്രുവരി 1നും. നിയമവിരുദ്ധമായി ആദ്യം ഇളവ് നേടിയ ശേഷമാണ് ട്രസ്റ്റ് പർച്ചേസ് സർട്ടിഫിക്കറ്റ് നേടിയത്. ട്രസ്റ്റിന്റെ എം.ഡിയെ തന്നെ സ്ഥാപനത്തിന്റെ കർഷക കുടിയാനായി പ്രഖ്യാപിച്ചാണ് വിചിത്രമായി ക്രയ സർട്ടിഫിക്കറ്റ് സമ്പാദിച്ചത്. വയനാട്ടിൽ 22,000 ഏക്കർ ഭൂമി അനധികൃതമായി പലരും കൈവശം വച്ചിട്ടുണ്ട്. വിധി സർക്കാരിന് അനുകൂലമായാൽ ഈ തിരിമറികളും പുറത്തുവരും.
ബിജുവിനെ മാറ്റാനും നീക്കം
സ്പെഷ്യൽ സെക്രട്ടറിയായിരിക്കേ പർച്ചേസ് സർട്ടിഫിക്കറ്റിനെതിരെ അപ്പീൽ പോകാൻ ഉത്തരവിട്ട കെ.ബിജു പിന്നീട് ലാൻഡ് റവന്യൂ കമ്മിഷണറായെങ്കിലും പുതിയ സർക്കാർ വന്ന ഉടൻ കമ്മിഷണറുടെ തസ്തിക താഴ്‌ത്തി ബിജുവിനെ സ്ഥലം മാറ്രിയിരുന്നു. അടുത്ത ദിവസം തന്നെ നടപടി പിൻവലിച്ച് ബിജുവിനെ കമ്മിഷണറായി നിലനിറുത്തി. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ മകനാണ് ബിജു.
തെറ്റായ ക്രയ സർട്ടിഫിക്കറ്റിനെതിരെ അപ്പീൽ പോകണമെന്ന നിർദ്ദേശം പഠിക്കുകയാണ്,. ഫയൽ വിളിച്ചുവരുത്തും. ഇന്ന് പ്രതികരിക്കാം
--റവന്യൂ മന്ത്രി കെ.രാജൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |