തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിനു ബലക്ഷയമില്ലെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് വിജിലൻസ് സർക്കാരിന് കൈമാറി. ഇനി തുടർനിർമ്മാണം തീരുമാനിക്കേണ്ടത് സർക്കാരാണ്. സർക്കാർ ഫണ്ടിൽ പണി പൂർത്തിയാക്കണോ സ്വകാര്യ ഏജസികളുടെ ഫണ്ട് ഉപയോഗിക്കണോ എന്നൊക്കെയാണ് തീരുമാനിക്കേണ്ടത്.
യു.എ.ഇ കോൺസുലേറ്റ് വഴി റെഡ്ക്രെസന്റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി ചെലവാക്കി 140 ഫ്ളാറ്റുകൾ നിർമ്മിക്കാനായിരുന്നു പദ്ധതി. ബാക്കി തുക ഉപയോഗിച്ച് ആരോഗ്യകേന്ദ്രം നിർമ്മിക്കുമെന്നായിരുന്നു കരാർ. പദ്ധതിയുടെ പേരിൽ 4.48 കോടി രൂപ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയടക്കമുള്ളവർക്കു കൈക്കൂലി നൽകിയെന്നു കരാറുകാരനായ യൂണിടാക് എം. ഡി സന്തോഷ് ഈപ്പൻ സമ്മതിച്ചതോടെ സർക്കാർ വിജിലൻസ് അന്വേഷണത്തിനു നിർദ്ദേശം നൽകി.
2020 സെപ്റ്റംബറിൽ വിജിലൻസിന്റെ തിരുവനന്തപുരം സ്‌പെഷൽ യൂണിറ്റ് ഒന്ന് കേസെടുത്തു. കെട്ടിടത്തിന്റെ ബലം പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി. തൂണുകളുടെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് തുടങ്ങിയവ നടത്തിയശേഷമാണ് വിദഗ്ധ സംഘം ബലക്ഷയമില്ലെന്ന നിഗമനത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |