കൂട്ടിക്കൽ: ഒന്നരപ്പതിറ്റാണ്ട് മുമ്പ് മിന്നുചാർത്തിയ കാവാലി സെന്റ് മേരീസ് പള്ളിയിൽ മാർട്ടിനൊപ്പം ഭാര്യ സിനി അവസാനമായി വന്നു. തൊട്ടടുത്തായി അമ്മ ക്ളാരമ്മയും പൊന്നോമനകളായ സോനയും സാന്ദ്രയും സ്നേഹയും ചേർന്നു കിടന്നു. പുറത്ത് ചാറിയ മഴയ്ക്കൊപ്പം കണ്ടുനിന്നവരുടെ കണ്ണീരും അലിഞ്ഞുചേർന്നു. ഒടുവിൽ പള്ളി സെമിത്തേരിയിൽ രണ്ട് കല്ലറകളിലായി ആറുപേർക്കും അന്ത്യവിശ്രമം.
കാവാലിയിൽ ഉരുൾപൊട്ടലിൽ ഉയിരെടുത്ത ഒരു കുടംബത്തിലെ ആറുപേർക്കും കണ്ണീരോടെയാണ് നാട് വിടചൊല്ലിയത്. കൂട്ടിക്കൽ കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിൻ റോയി (47), അമ്മ ക്ലാരമ്മ (65), ഭാര്യ സിനി (45), മക്കളായ സ്‌നേഹ (14), സോന (12), സാന്ദ്ര (10) എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെയാണ് ഇടവക പള്ളിയായ സെന്റ് മേരീസ് ദേവാലയത്തിന് മുന്നിൽ പൊതുദർശനത്തിന് എത്തിച്ചത്. കാവാലി സ്വദേശിയായ മാർട്ടിൻ 15 കൊല്ലം മുമ്പ് പാലക്കാട്ടുകാരി സിനിയെ താലിചാർത്തിയത് ഇതേ പള്ളിയിൽ വച്ചായിരുന്നു. ആ പള്ളിയങ്കണത്തിന് മുന്നിൽ സകുടുംബം അവർ അവസാനമായി എത്തി.
പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കുകാണാൻ പാലക്കാട്ടു നിന്ന് പാഞ്ഞെത്തിയ സിനിയുടെ അച്ഛൻ സേവ്യർക്കും അമ്മ ബേബിക്കും പിടിച്ചുനിൽക്കാനായില്ല. അവരെ താങ്ങിപ്പിടിച്ച് സിനിയുടെ സഹോദരങ്ങൾ സനേഷും സജിയും മുഴുവൻ സമയം ഒപ്പം നിന്നു. പാലക്കാട് മണ്ണാർക്കാട്ടാണ് സിനിയുടെ കുടുംബം. മാർട്ടിനും കുടുംബവും നാലുമാസം മുൻപ് പാലക്കാട്ടെത്തി സിനിയുടെ മാതാപിതാക്കളെ കണ്ടിരുന്നു.
മന്ത്രിമാരായ വി.എൻ. വാസവൻ, കെ.രാധാകൃഷ്ണൻ എന്നിവരും ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, വാഴൂർ സോമൻ, മോൻസ് ജോസഫ്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ തുടങ്ങിയവരും അന്തിമോപചാരമർപ്പിക്കാനെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |