തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി. അശോകിനെ ആക്ഷേപിച്ച സി.ഐ.ടി.യു നേതാവ്, വീട്ടിൽക്കയറി പ്രതികരിക്കുമെന്നും ചെയർമാന്റെ നടപടികൾക്ക് അധികം ആയുസില്ലെന്നും ഭീഷണി മുഴക്കി.
ഇന്നലെ കെ.എസ്.ഇ.ബി ഒാഫീസേഴ്സ് അസോസിയേഷൻ വൈദ്യുതി ഭവനു മുന്നിൽ സമരം നടത്തുന്ന വേദിയിലാണ് മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവുമായ വി.കെ. മധു അതിരുവിട്ട് പ്രതികരിച്ചത്.
ഏത് സുരക്ഷയിൽ ഇരുന്നാലും വേണ്ടിവന്നാൽ കെ.എസ്.ഇ.ബി ചെയർമാന്റെ വീട്ടിൽ കയറി മറുപടി പറയാൻ അറിയാം. നാട്ടിലിറങ്ങിയാൽ ബി.അശോകും ഒരു സാധാരണക്കാരനാണ്. തിരുത്താൻ ജനങ്ങളിറങ്ങിയാൽ ബി.അശോകിന് കേരളത്തിൽ ജീവിക്കാൻ കഴിയില്ല. ബി.അശോക് ഉത്തരേന്ത്യയിൽ ഏതെങ്കിലും ഗോശാലയിൽ ചെയർമാൻ ആയിരിക്കേണ്ട ആളാണ്. നല്ല കാളകൾക്ക് നല്ല ഡിമാൻഡാണ്. ചെയർമാന്റെ നടപടികൾക്ക് അധികം ആയുസില്ലെന്നും മധു മുന്നറിയിപ്പ് നൽകി.
അസോസിയേഷൻ നേതാക്കളുടെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും അവരെ പഴയ തസ്തികകളിൽ നിയമിക്കാതെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയതിലാണ് ഇപ്പോൾ പ്രതിഷേധം. സമരം കടുപ്പിക്കുമെന്നാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. 19ന് വൈദ്യുതി ഭവൻ ഉപരോധിക്കാനും ആലോചിക്കുന്നുണ്ട്. 18ന് വൈദ്യുതി മന്ത്രി ജീവനക്കാരെ ചർച്ചയ്ക്ക് വിളിച്ചെന്ന് കേൾക്കുന്നുണ്ടെങ്കിലും ഒാഫീസർമാരെ വിളിച്ചിട്ടില്ലെന്ന് വർക്കിംഗ് പ്രസിഡന്റ് ആർ.ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |