കൊല്ലം:അബ്ദുൾ നാസർ മഅ്‌ദനിക്ക് കേരളത്തിലേക്ക് വരാൻ കർണാടക സർക്കാർ ഭീമമായ അകമ്പടി ചെലവ് ആവശ്യപ്പെട്ടതിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ തുടർ നിയമനടപടിക്ക് കുടുംബം. ചെലവിന്റെ വിവരങ്ങൾ സഹിതം സുപ്രീം കോടതിയെ തന്നെ വീണ്ടും സമീപിക്കാനാണ് ആലോചന.
മഅ്ദനിക്കൊപ്പം സുരക്ഷയ്ക്കായെത്തുന്ന സായുധ പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളം, ടി.എ, ഡി.എ എന്നിവ സഹിതം 56.23 ലക്ഷം രൂപയാണ് കർണാടക സർക്കാർ ആവശ്യപ്പെട്ടത്.
ഇത്രയും തുക നൽകി കേരളത്തിലേക്ക് വരേണ്ടെന്നാണ് മഅ്ദനിയുടെയും കുടുംബത്തിന്റെയും തീരുമാനം. ഇതൊരു കീഴ്‌വഴക്കമാകാൻ സാദ്ധ്യതയുള്ളതിനാലാണ് ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നിയമനടപടിക്ക് പോകുന്നതെന്ന് കുടുംബം പറഞ്ഞു. 56 ലക്ഷത്തിന് പുറമേ സുരക്ഷാ ഉദ്യോഗസ്ഥരുടെ താമസം, ഭക്ഷണം തുടങ്ങിയ ചെലവുകളും വഹിക്കണമെന്ന് കർണാടക പൊലീസ് വാക്കാൽ നിർദേശിച്ചിട്ടുണ്ട്.
2017ൽ മകന്റെ വിവാഹത്തിന് വന്നപ്പോൾ പത്ത് ദിവസത്തേക്ക് 15 ലക്ഷം രൂപയാണ് കർണാടക സർക്കാർ ചുമത്തിയത്. സുപ്രീം കോടതിയെ സമീപിച്ചതോടെ 1.14 ലക്ഷമായി കുറച്ചിരുന്നു. 2018ൽ മാതാവിനെ കാണാൻ എത്തിയപ്പോൾ 2.18 ലക്ഷം മാത്രമാണ് അകമ്പടി ചെലവ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |