തിരുവനന്തപുരം: പരസ്യ പ്രതികരണം പാടില്ലെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം അവഗണിച്ച് വീണ്ടും മാദ്ധ്യമങ്ങളെ കാണാനുള്ള നീക്കവുമായി പി വി അൻവർ എംഎൽഎ. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് സമൂഹമാദ്ധ്യമ പോസ്റ്റിലൂടെയാണ് അൻവർ അറിയിച്ചത്.
അൻവറിന്റെ നിലപാടുകൾ ശത്രുക്കൾക്ക് പാർട്ടിയേയും സർക്കാരിനേയും അക്രമിക്കാനുള്ള ആയുധമായെന്നും അൻവർ തിരുത്തണമെന്നും ആവശ്യപ്പെട്ട് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയിരുന്നു. തുടർന്ന് പാർട്ടി നിർദ്ദേശം അനുസരിക്കാൻ ബാദ്ധ്യസ്ഥനാണെന്നും പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്നും അൻവർ പറഞ്ഞു. ഇതിന് പിന്നാലെയാണ് വീണ്ടും മാദ്ധ്യമങ്ങളെ കാണാനൊരുങ്ങുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വിശ്വാസങ്ങൾക്കും, വിധേയത്വത്തിനും, താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. "നീതിയില്ലെങ്കിൽ നീ തീയാവുക"എന്നാണല്ലോ.
ഇന്ന് വൈകിട്ട് നാലരയ്ക്ക് മാദ്ധ്യങ്ങളെ കാണുന്നുണ്ട്.
തൃശൂരിലും കോവളത്തും വച്ച് ആർഎസ്എസിന്റെ രണ്ട് ഉന്നതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എംആർ അജിത്കുമാറിനെതിരെ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതിന് പിന്നാലെയാണ് അൻവറിന്റെ പുതിയ നീക്കം. അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കുന്ന ഡിജിപിയുടെ സംഘമാവും ഇതും അന്വേഷിക്കുകയെന്നാണ് വിവരം. അജിത്കുമാറിനെ സർവീസിൽ നിന്ന് പുറത്താക്കണം. ചിലർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെടാൻ സമയമെടുക്കും. താൻ പാവപ്പെട്ടൊരു എംഎൽഎ മാത്രമാണ് എന്നായിരുന്നു അന്വേഷണ ഉത്തരവിനോടുള്ള അൻവറിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |