പാലക്കാട്: അട്ടപ്പാടി മധുവിന്റെ അമ്മ മല്ലിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കേസിൽ മുക്കാലി പറയൻകുന്ന് പറക്കമറ്റത്ത് വീട്ടിൽ ഷിഫാനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു.
അട്ടപ്പാടിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രമായ വള്ളിയമ്മ ഗുരുകുലത്തിൽ നിന്നാണ് അഗളി ഡിവൈ.എസ്.പി എൻ. മുരളീധരന്റെ സംഘം പിടികൂടിയത്. മധു വധക്കേസിലെ പ്രതി അബ്ബാസിന്റെ ഡ്രൈവറാണ് ഷിഫാൻ. ഇവിടെ നിന്ന് 36 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. സാക്ഷികളെ സ്വാധീനിക്കാൻ എത്തിച്ച പണമാണോ എന്ന് സംശയമുണ്ട്.
ജൂലായ് എട്ടിനാണ് പ്രതികൾ മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയത്. അഗളി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സഹാചര്യത്തിൽ മല്ലി കോടതിയെ സമീപിച്ചു. അന്വേഷണത്തിന് കോടതി നിർദ്ദേശിക്കുകയായിരുന്നു.
സാക്ഷി വിസ്താരം നടന്നില്ല
മധു വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി മണ്ണാർക്കാട് എസ്.സി - എസ്.ടി കോടതി ഈ മാസം 16ലേക്ക് മാറ്റി. സാക്ഷി വിസ്താരം ഇനി ഹർജി പരിഗണിച്ച ശേഷമേ ഉണ്ടാകൂ. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിന്റെ രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി.
വിസ്തരിച്ച സാക്ഷികളിൽ 13 പേർ കൂറുമാറിയിരുന്നു. സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയതെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് സി. മേനോൻ പറഞ്ഞു. തെളിവുകളുടെ പകർപ്പുകൾ പ്രതിഭാഗം അഭിഭാഷകർക്ക് ഇന്ന് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |