കൊച്ചി: എട്ടുദിവസത്തെ യാത്ര. നാലിടത്ത് താമസം. മാനസയുടെ കൊലയാളി രഗിൽ സുഹൃത്തുമൊത്ത് ബീഹാറിൽ അലഞ്ഞതെന്തിന് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പൊലീസ്. ഒറിജിനലിനെ വെല്ലുന്ന നാടൻ തോക്കുകൾ ലഭിക്കുന്ന സംസ്ഥാനമാണ് ബീഹാർ. പതിനായിരംരൂപ മുതൽ രണ്ടുലക്ഷം വരെയാണ് വില.
കഴിഞ്ഞ ഫെബ്രുവരിയിൽ മുങ്കർ ജില്ലയിലെ കള്ളത്തോക്ക് നിർമ്മാണശാല ബീഹാർ പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് പിടിച്ചെടുത്ത പിസ്റ്റളുകൾക്ക് രഗിലിന്റെ തോക്കുമായി സാദൃശ്യമുണ്ട്.
ബാലിസ്റ്രിക്ക് വിദഗ്ദ്ധരുടെ പരിശോധനയിൽ പിസ്റ്രൾ കമ്പനി നിർമ്മിതമെന്ന് കണ്ടെത്തിയതായാണ് സൂചന. 7.62 എം.എം കാലിബർ പിസ്റ്റളാണ് ഉപയോഗിച്ചത്. ഏഴുറൗണ്ട് വെടിയുതിർക്കാൻ സാധിക്കും. ഇതിൽ ഒരുതിരമാത്രമേ ബാക്കിയുള്ളൂ. അതും തോക്കിൽ കുടുങ്ങിയ നിലയിലാണ്.
തൊട്ടടുത്തുനിന്ന് വെടിയുതിർത്ത് ലക്ഷ്യം ഭേദിക്കാൻ ഒട്ടും പരിശീലനമില്ലെങ്കിലും സാധിക്കും. എങ്കിലും രഗിൽ തോക്കുപയോഗിക്കാൻ പരിശീലനം നടത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്.
പിസ്റ്റളുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ എറണാകുളം റൂറൽ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
രഗിലിന്റെ യാത്രകൾ
• ജൂലായ് 4 : കോതമംഗലത്ത് മാനസ താമസിക്കുന്ന വീടിന് സമീപത്തെ കടയ്ക്ക് മുകളിലെ മുറി വാടകയ്ക്കെടുത്തു.
• ജൂലായ് 7 : മാനസയുടെ പിതാവിന്റെ പരാതിയിൽ രഗിലിനെ കണ്ണൂർ ഡിവൈ.എസ്.പി വിളിപ്പിച്ച് താക്കീത് ചെയ്തു.
• ജൂലായ് 12 : എറണാകുളത്ത് നിന്ന് ട്രെയിനിൽ ബീഹാറിലേക്ക് പോയി
• ജൂലായ് 26 : കോതമംഗലം നെല്ലിക്കുഴിയിലെ വാടകമുറിയിൽ മടങ്ങിയെത്തി.
രഗിലിന്റെ സഹോദരന്റെ വെളിപ്പെടുത്തൽ
മാനസയെ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകർന്ന ശേഷം
തലശ്ശേരി: മാനസയെ രഗിൽ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകർന്ന ശേഷമാണെന്ന് സഹോദരൻ രാഹുൽ പറഞ്ഞു. പൊലീസ് താക്കീത് ചെയ്ത ശേഷവും ബന്ധം വിടാൻ രഗിൽ തയ്യാറായിരുന്നില്ല. മാനസ തള്ളിപ്പറഞ്ഞത് രഖിലിനെ തളർത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.
ജീവിതം തകർന്നെന്ന് തനിക്ക് രഗിൽ മെസേജ് അയച്ചിരുന്നു. വിദേശത്ത് പോയി പണമുണ്ടാക്കിയാൽ ബന്ധം തുടരാനാകുമെന്നായിരുന്നു രഗിലിന്റെ പ്രതീക്ഷ. അതേസമയം, മാനസയുമായുള്ള സൗഹൃദം തകർന്നതിൽ മാനസിക പ്രയാസങ്ങൾ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാൻ രഗിൽ ശ്രമിച്ചിരുന്നതായാണ് വിവരം. മറ്റൊരു വിവാഹത്തിന് തയ്യാറാണെന്നും കുടുംബത്തെ അറിയിച്ചിരുന്നു.
അമ്മയും മാനസികസമ്മർദ്ദത്തിൽ
കുറച്ച് ദിവസമായി രഗിലിന്റെ അമ്മയും മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് അയൽവാസി പറഞ്ഞു. കല്യാണം ആലോചിക്കുന്നതായും ഇതിനായി ഓൺലൈൻ മാര്യേജ് സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തതായും അമ്മ പറഞ്ഞിരുന്നു.
ജോലിക്കായി ഗൾഫിൽ പോകാനും ശ്രമം നടത്തിയിരുന്നു. ടിക്കറ്റ് റെഡിയായിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിയിൽ നടന്നില്ല. പിന്നീട് കോയമ്പത്തൂർ വഴി പോകാനും ശ്രമം നടത്തി.
രഗിൽ കോതമംഗലത്താണെന്ന വിവരവും കുടുംബത്തിന് അറിയില്ലായിരുന്നുവെന്നാണ് കരുതുന്നത്. കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിംഗ് വർക്കുണ്ടെന്ന് പറഞ്ഞാണ് കണ്ണൂരിൽ നിന്ന് പോയത്.
മാനസയുമായി രഗിൽ സംസാരിച്ചു
തലശ്ശേരി: കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ രഗിൽ നാലു തവണ മാനസയോട് സംസാരിച്ചുവെന്നാണ് രഗിലിന്റെ സുഹൃത്തുക്കൾ പറയുന്നത്. മാനസ അവഗണിച്ചതോടെ രഗിലിന് പകയായി. രഗിലിന് കൗൺസലിംഗ് നൽകണമെന്ന് കുടുംബത്തെ അറിയിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.
പഠിച്ച സ്ഥലമായ ബംഗളൂരുവിൽ രഗിലിന് ബന്ധങ്ങളുണ്ട്. ഇന്റീരിയർ ഡിസൈനിംഗിനുള്ള സാധനങ്ങൾ വാങ്ങിക്കുന്നതും അവിടെ നിന്നാണ്. എന്നാൽ, തോക്ക് എവിടെ നിന്ന് കിട്ടിയെന്ന് തങ്ങൾക്കറിയില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
മാതാപിതാക്കളുടെ മൊഴിയെടുത്തു
കണ്ണൂർ: കേസ് അന്വേഷിക്കുന്ന കോതമംഗലം എസ്.ഐ മാർട്ടിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഇന്നലെ രഗിലിന്റെ മാതാപിതാക്കളായ രഘൂത്തമന്റെയും രജിതയുടെയും സഹോദരൻ രാഹുലിന്റെയും മൊഴിയെടുത്തു.
മാനസയുടെയും രഗിലിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ രാത്രിയോടെ നാട്ടിലെത്തിച്ചു. മാനസയുടെ മൃതദേഹം ഇന്ന് പയ്യാമ്പലത്തും രഗിലിന്റെ മൃതദേഹം രാവിലെ പിണറായി പന്തക്കപ്പാറ ശ്മശാനത്തിലും സംസ്കരിക്കും.
കൊലക്കുപയോഗിച്ച തോക്ക് എവിടെ നിന്ന് ലഭിച്ചെന്നത് കൂടാതെ മറ്റാരുടെയെങ്കിലും സഹായം രഗിലിന് ലഭിച്ചിച്ചിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിയുണ്ട്. ഇയാളുടെ ബിസിനസ്സ് പാർട്ട്ണർ ആദിത്യനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അവസാനമായി രഗിലുമായി ഫോണിൽ ബന്ധപ്പെട്ടത് മൂന്ന് സുഹൃത്തുക്കളുമായാണ്. ഇവരിൽ രണ്ട് പേരുടെ മൊഴി രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |