ലണ്ടൻ: 28കാരൻ ഭാര്യയെ കുത്തികൊലപ്പെടുത്തിയതിനുശേഷം ശരീരം 224 കഷ്ണങ്ങളായി വെട്ടിനുറുക്കി പുഴയിൽ ഉപേക്ഷിച്ചു. ലണ്ടനിലെ ലിങ്കൻഷൈറിൽ കഴിഞ്ഞവർഷം മാർച്ചിലാണ് സംഭവം നടന്നത്. 26കാരിയായ ഹോളി ബ്രാംലിയാണ് കൊല്ലപ്പെട്ടത്. കാണാതായി എട്ടുദിവസത്തിനുശേഷം മാർച്ച് 25ന് ഹോളിയുടെ മൃതദേഹാവശിഷ്ടങ്ങൾ ബാസിംഗാമിലെ വിത്താം പുഴയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. കൊല നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ ഭർത്താവ് നിക്കോളാസ് മെറ്റ്‌സണിന്റെ ശിക്ഷാവിധി തിങ്കളാഴ്‌ച പുറത്തുവരും.
സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹാവശിഷ്ടങ്ങൾ പുഴയിൽ തള്ളുന്നതിന് മുൻപ് ഒരാഴ്ച അടുക്കളയിൽ സൂക്ഷിച്ചിരുന്നതായും യുവാവ് മൊഴി നൽകി. ബെഡ്‌റൂമിൽ വച്ച് കൊല നടത്തിയതിനുശേഷം ടോയ്‌ലറ്റിൽ വച്ചായിരുന്നു മൃതദേഹം കഷ്ണങ്ങളാക്കിയത്. തുടർന്ന് സുഹൃത്തിന് അയ്യായിരം രൂപ നൽകി സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം പുഴയിൽ തള്ളുകയായിരുന്നു.
സംഭവം നടന്ന് ഒരാഴ്‌ചയ്ക്ക് ശേഷം രാവിലെ നടക്കാനിറങ്ങിയ ആളാണ് പുഴയിൽ പ്ളാസ്റ്റിക് ബാഗുകൾ ഒഴുകി നടക്കുന്നതായി കണ്ട് പൊലീസിനെ വിവരമറിയിച്ചത്. മരണകാരണം തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലാണ് മൃതദേഹം കഷ്ണങ്ങളാക്കിയിരിക്കുന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
യുവതി വീട്ടിൽ ശാരീരിക പീഡനം അനുഭവിക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ താൻ ഗാർഹിക പീഡനം അനുഭവിക്കുകയാണെന്ന് നിക്കോളാസ് പൊലീസിനോട് പറഞ്ഞു. കയ്യിലെ കടിച്ചതിന്റെ മുറിവുകളും തെളിവായി കാണിച്ചുകൊടുത്തു. നിക്കോളാസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഹോളി കയ്യിൽ കടിക്കുകയായിരുന്നുവെന്ന് പിന്നീട് പൊലീസ് കോടതിയെ അറിയിച്ചു. കുറച്ച് യുവതികളുടെ പിന്തുണയിൽ ഭാര്യ വീടുവിട്ടുപോയെന്നും നിക്കോളാസ് പൊലീസിനോട് പറഞ്ഞിരുന്നു.
പിന്നീട് നടന്ന പൊലീസ് പരിശോധനയിൽ ബാത്ത്‌ടബ്ബിൽ നിന്ന് രക്തക്കറ പുരണ്ട ബെഡ്‌ഷീറ്റുകൾ കണ്ടെടുത്തിരുന്നു. തറയിൽ രക്തക്കറയും കണ്ടെത്തി. വീടുമുഴുവൻ അമോണിയയുടെ മണം ഉണ്ടായിരുന്നതായും പൊലീസ് കോടതിയെ അറിയിച്ചു. എന്നാൽ എന്തിനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് നിക്കോളാസ് പൊലീസിനോട് വ്യക്തമാക്കിയില്ല.
വെറും പതിനാറ് മാസം മാത്രമാണ് നിക്കോളാസും ഹോളിയും വിവാഹജീവിതം നയിച്ചതെന്ന് യുവതിയുടെ മാതാപിതാക്കൾ കോടതിയിൽ പറഞ്ഞു. കൊല നടക്കുമ്പോൾ ഇരുവരും വേർപിരിയലിന്റെ വക്കിലായിരുന്നു. കൊലയ്ക്ക് ശേഷം ഭാര്യ മരണപ്പെട്ടാൽ എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും, മരണത്തിന് ശേഷം ആത്മാവ് പിന്തുടരുമോ എന്നീ കാര്യങ്ങൾ നിക്കോളാസ് ഇന്റർനെറ്റിൽ തിരഞ്ഞിരുന്നതായും പൊലീസ് കണ്ടെത്തി. മുൻപ് ഹോളിയുടെ വളർത്തുമൃഗങ്ങളായ ഹാംസ്റ്ററുകളെ മിക്‌സിയിലും ഓവനിലുംവച്ചും നായ്‌ക്കുട്ടിയെ വാഷിംഗ് മെഷീനിലിട്ടും നിക്കോളാസ് കൊലപ്പെടുത്തിയതായും പൊലീസ് കോടതിയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |