■കോടതി വിധിക്ക് പിന്നാലെ സർക്കാരും രംഗത്ത്
തിരുവനന്തപുരം : വധൂവരന്മാരുടെയോ, രക്ഷിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി, വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഹൈക്കോടതി കർശന നിലപാടെടുത്തതിന് പിന്നാലെയാണിത്. ശ്രീനാരായണ ഗുരുദേവന്റെ വാക്കുകൾ ഉദ്ധരിച്ച് ജസ്റ്റിസ് കുഞ്ഞികൃഷ്ണനാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്.
മതം നോക്കാതെ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്ത് നൽകണമെന്ന നിർദേശം തദ്ദേശ
വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയതാണ്. 2008ലെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ പൊതുചട്ടത്തിലും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെത്തിയ ഉദയംപേരൂർ സ്വദേശികളുടെ വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. സർക്കാർ നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാകില്ല.മതനിരപേക്ഷമായ വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ ഉദ്യോഗസ്ഥർ പെരുമാറരുത്. വിവാഹം നടന്നതിന്റെയും, വധൂവരന്മാരുടെ പ്രായത്തിന്റെയും രേഖകൾ ഹാജരാക്കിയാൽ വിവാഹം രജിസ്റ്റർ ചെയ്തു നൽകണം. നിയമപ്രശ്നങ്ങൾക്ക് വഴി വയ്ക്കുന്ന ഇത്തരം വീഴ്ചകളിൽ ശക്തമായ ഇടപെടലുണ്ടാകും.
വിവാഹം രജിസ്റ്റർ ചെയ്യാൻ
വിവാഹരജിസ്‌ട്രേഷനായി നൽകുന്ന സത്യവാങ് മൂലത്തിൽ മതം,വിവാഹം നടന്ന രീതി, രക്ഷിതാക്കളുടെ മതം എന്നിവ വേണ്ട
പ്രായം തെളിയിക്കുന്ന രേഖ നിർബന്ധം.
വിവാഹം നടന്നുവെന്ന് തെളിയിക്കാൻ ഗസറ്റഡ് ഓഫീസർ/ എംപി/ എംഎൽഎ/തദ്ദേശസ്ഥാപന അംഗം നൽകുന്ന സാക്ഷ്യപത്രം.
മതാധികാര സ്ഥാപനം നൽകുന്ന സാക്ഷ്യപത്രത്തിന്റെ പകർപ്പോ, സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പ്രകാരം നടന്ന വിവാഹങ്ങൾക്ക് വിവാഹ ഓഫീസറുടെ സാക്ഷ്യപത്രമോ .
വിവാഹത്തിനായി നൽകുന്ന അപേക്ഷകളിലെവിടെയും മതമോ ആചാരമോ രേഖപ്പെടുത്തേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |