കായംകുളം: മയക്കുമരുന്നായ എം.ഡി.എം.എയുമായി കായംകുളത്ത് ദമ്പതികൾ പിടിയിലായ കേസിൽ, ഇവർക്ക് മയക്കുമരുന്ന് നൽകിയ ദക്ഷിണാഫ്രിക്കക്കാരനും കാസർകോട് സ്വദേശിയും പൊലീസിന്റെ പിടിയിലായി.
ഫിലിപ്പ് അനോയിന്റെഡ് (35), കാസർകോട് ചെങ്കള പഞ്ചായത്തിൽ പാടി വില്ലേജിൽ ഇടിർത്തോട് ബദർ നഗർ ഹൗസിൽ മമ്മു എന്ന് വിളിക്കുന്ന മുഹമ്മദ് കുഞ്ഞി (34) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. അനോയിന്റെഡ് ആണ് എം.ഡി.എം.എ നിർമ്മിച്ച് വില്പനക്കായി നൽകുന്നതെന്നാണ് പ്രാഥമിക നിഗമനം.
മേയ് 24നാണ് 67 ഗ്രാം എം.ഡി.എം.എയുമായി ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ കായംകുളത്ത് വന്നിറങ്ങിയ ദമ്പതികളായ അനീഷ്, ആര്യ എന്നിവർ പിടിയിലായത്. സംഘത്തിലെ കണ്ണികളായ തിരുവനന്തപുരം നേമം സ്വദേശി നഹാസ് (23), കീരിക്കാട് സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ രഞ്ജിത് (25) എന്നിവരും ഈ കേസിൽ അറസ്റ്റിലായിരുന്നു.
തുടർ അന്വേഷണത്തിൽ ആദ്യം മുഹമ്മദ് കുഞ്ഞിയെ കാസർകോട് നിന്ന് അറസ്റ്റ് ചെയ്ത ശേഷം ഇയാളുമായി ബംഗളൂരുവിലെത്തി സാഹസികമായാണ് അനോയിന്റെഡിനെ അറസ്റ്റ് ചെയ്തത്.
മാസം തോറും കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കച്ചവടമാണ് ഈ സംഘം നടത്തിവന്നിരുന്നത്. വ്യാപകമായി മയക്കുമരുന്ന് നിർമ്മാണത്തിലും കച്ചവടത്തിലും ഏർപ്പെട്ടിരുന്നതായി ഇവരുടെ ഫോൺ, അക്കൗണ്ട് എന്നിവ പരിശോധിച്ചതിൽ നിന്ന് മനസിലായതായി പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ജെ.ജെയ്ദേവിന്റെ നിർദ്ദേശാനുസരണം കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ ഷാജഹാൻ, ദീപക്, വിഷ്ണു, ശരത്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അന്തർ സംസ്ഥാന മയക്കുമരുന്ന്
സംഘത്തിലെ പ്രധാനികൾ അറസ്റ്റിൽ
കൊല്ലം: അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാനികളായ രണ്ട് യുവാക്കളെ കരുനാഗപ്പള്ളി പൊലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. പാലക്കാട് ഒറ്റപ്പാലം കിഴക്ക് കുമ്പാരംകുന്ന് തസ്നി മൻസിലിൽ അൻവർ (28), കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര മരു. തെക്ക് അൽത്താഫ് മൻസിലിൽ അൽത്താഫ് (21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ജൂൺ 4ന് ജില്ലയിലെ ഏറ്റവും വലിയ ലഹരിവേട്ടയിൽ കുണ്ടറ സ്വദേശിയെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എ തെക്കൻ കേരളത്തിലേക്ക് വിതരണം ചെയ്യുന്ന കണ്ണികളിലെ പ്രധാനികൾ കുടുങ്ങിയത്.
കേരളത്തിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും ബംഗളൂരുവിലെത്തുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും ഇടനിലക്കാരാക്കിയാണ് മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തിയിരുന്നത്. രഹസ്യ കേന്ദ്രങ്ങളിൽ നിർമ്മിക്കുന്ന സിന്തറ്റിക്ക് ഡ്രഗ് ഉൾപ്പെടെയുള്ളവ അൻവറാണ് വാങ്ങി ശേഖരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ മേൽ നോട്ടത്തിൽ കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ആർ.ശ്രീകുമാർ, ജിമ്മി ജോസ്, ശരത്ചന്ദ്രൻ, എ.എസ്.ഐമാരായ നന്ദകുമാർ, ഷാജിമോൻ, എസ്.സി.പി.ഒ രാജീവ് എന്നവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം അഞ്ചൽ എക്സൈസ് 7 ഗ്രാം എം.ഡി.എം.എയുമായി കാസർകോട് ഉപ്പള മംഗലത്താടിയിൽ പവാസിനെ (25) പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |