തിരുവനന്തപുരം:ചൂട് കൂടിയതോടെ പാൽ ഉത്പാദനം കുറഞ്ഞതിനാൽ പ്രതിദിനം 1.5 ലക്ഷം ലിറ്രറോളം പാൽ കർണ്ണാടകയിലെ ഫെഡറേഷനായ നന്ദിനിയിൽ നിന്നും എത്തിക്കുകയാണിപ്പോൾ മിൽമ. തിരുവനന്തപുരം മേഖലയിലേക്ക് മാത്രം പ്രതിദിനം ഒരു ലക്ഷം ലിറ്രറോളം പാലാണ് വാങ്ങുന്നത്. കഴിഞ്ഞ വേനൽക്കാലത്ത് 40,000 ലിറ്റർ പാൽ മാത്രമാണ് എത്തിച്ചിരുന്നത്.
തിരുവനന്തപുരം മേഖലയിൽ വിൽപനയ്ക്ക് കുറവ് വരുന്ന പാൽ മലബാർ മേഖലയിൽ നിന്നാണ് മുൻപ് കൊണ്ടുവന്നിരുന്നത് . ഇപ്പോൾ
മലബാർ മേഖലയിലും പാൽ ലഭ്യത കുറവാണ്. വിഷുക്കാലമാകുമ്പോൾ അവിടെ കൂടുതൽ പാൽ ചെലവുണ്ടാകും. സംഘങ്ങളിൽ സംഭരിക്കുന്ന പാൽ പ്രാദേശികമായി വിൽക്കുമ്പോൾ മിൽമയിലേക്കുള്ള സംഭരണത്തിൽ കുറവ് വരും. ഇതോടെ കവർ പാൽ തയ്യാറാക്കാനായി
മലബാർ മേഖലയിലും പുറമേ നിന്നും പാൽ എത്തിക്കേണ്ട അവസ്ഥയുണ്ടാകും.
സംസ്ഥാനത്ത് പ്രതിദിനം 14.5 ലക്ഷം ലിറ്റർ പാലാണ് മിൽമ വിൽപന നടത്തുന്നത്. തിരുവനന്തപുരം മേഖലയിൽ മാത്രം പ്രതിദിനം 4.75 ലക്ഷം ലിറ്റർ പാലാണ് വിൽപ്പന. 972 ക്ഷീരസഹകരണ സംഘങ്ങളിൽ നിന്നാണ് തിരുവനന്തപുരം മേഖലാ യൂണിയൻ പാൽ സംഭരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് തിരുവനന്തപുരം മേഖലാ യൂണിയനിലുള്ളത്.
വേനൽചൂട് മുൻ വർഷത്തെക്കാൾ കൂടിയതോടെ പാൽക്ഷാമം രൂക്ഷമായി. ഈ സ്ഥിതി തുടർന്നാൽ കൂടുതൽ പാൽ എത്തിക്കേണ്ടിവരും.
-എൻ. ഭാസുരാംഗൻ
അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ , മിൽമ തിരുവനന്തപുരം യൂണിയൻ
കർഷകർ ശ്രദ്ധിക്കാൻ
വേനൽകാലത്ത് തീറ്റയിൽ പെട്ടെന്ന് വ്യതിയാനം വരുത്തരുത്.
വെള്ളം ധാരാളം കൊടുക്കണം
ഭക്ഷണത്തിൽ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീൻ എന്നിവ ഉൾപ്പെടുത്തണം.
പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ, ഈർക്കിൽ കളഞ്ഞ ഓല എന്നിവ നൽകണം
ദിവസവും ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം
പശുക്കളെ വെയിലത്ത് കെട്ടുകയോ മേയാൻ വിടുകയോ ചെയ്യരുത്.
തൊഴുത്തിൽ വായു സഞ്ചാരം സുഗമമാക്കുന്നതിന് വശങ്ങൾ തുറന്നിടണം
കൂടിയ താപനില സങ്കരയിനം കന്നുകാലികളിൽ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |