ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ലാബ് പ്രവർത്തനം മന്ത്രി റിയാസ് വിലയിരുത്തി
തിരുവനന്തപുരം : നിർമ്മാണ പ്രവൃത്തികളുടെ സുതാര്യത ഉറപ്പാക്കാൻ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ലാബുകളുടെ പ്രവർത്തനം സഹായിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം പ്രവൃത്തി സ്ഥലങ്ങളിലെത്തി പരിശോധിക്കുന്നതിന്റെ ഭാഗമായി പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനം പരിശോധിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡുകൾ കൂടാതെ പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയും ഓട്ടോമാറ്റഡ് ലാബ് വഴി പരിശോധിക്കും. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി മൂന്ന് ലാബുകളാണ് പ്രവർത്തിക്കുന്നത്. റോഡ് പ്രവൃത്തിയിൽ താപനില, ബിറ്റുമിൻ കണ്ടന്റ് തുടങ്ങിയവയാണ് പരിശോധിക്കുക. പരിശോധനാ റിപ്പോർട്ട് എല്ലാ മാസവും പത്തിനകം മന്ത്രി തലത്തിൽ വിലയിരുത്തും. പാപ്പനംകോട്ട് ടാറിംഗിന് ഉപയോഗിക്കുന്ന ബിറ്റുമിൻ മിക്സിന്റെ താപനിലയും ചേരുവകളുടെ അനുപാതവും മന്ത്രി പരിശോധിച്ചു. ലാബിന്റെ പ്രവർത്തനവും വിലയിരുത്തി. പൊതുമരാമത്ത് റോഡ്സ് ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ, ഡിസൈൻ ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട്, ക്വാളിറ്റി കൺട്രോൾ എക്സിക്യുട്ടീവ് എൻജിനിയർ ഇന്ദു, റോഡ്സ് എക്സിക്യുട്ടീവ് എൻജിനിയർ ജ്യോതീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |