തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചപ്പോൾ ഡാഷ്ബോർഡിനെക്കുറിച്ച് പഠിക്കാൻ ചീഫ്സെക്രട്ടറിയെ ഗുജറാത്തിലേക്കയച്ച മുഖ്യമന്ത്രി പിണറായി വിജയൻ, മോദി പറഞ്ഞാൽ സംസ്ഥാനത്ത് ഏകീകൃത സിവിൽകോഡും നടപ്പാക്കുമോയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി വാർത്താസമ്മേളനത്തിൽ ചോദിച്ചു.
നേമത്ത് കുമ്മനം രാജശേഖരൻ മത്സരിച്ചപ്പോൾ നേമം ചൂണ്ടിക്കാട്ടി കേരളമാകെ പ്രചാരണം നടത്തിയവരാണ് അധികാരത്തിൽ തുടർന്നപ്പോൾ വികസനമാതൃക പഠിക്കാൻ ഗുജറാത്തിലേക്ക് പോയത്. മതന്യൂനപക്ഷങ്ങളെ ചുട്ടുകൊല്ലുന്ന ഗുജറാത്തിൽ നിന്ന് ഒരു വികസനമാതൃകയും കേരളത്തിന് പഠിക്കാനില്ല. ബി.ജെ.പിയുമായും ആർ.എസ്.എസുമായും സി.പി.എമ്മിന് അവിഹിത ബന്ധമാണ്. മോദിയും സംഘവും കറുത്ത കാറിൽ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ പിണറായിയും അത് അനുകരിച്ചു. പകൽ ആട്ടിപ്പായിക്കുകയും രാത്രി ഭാവികാര്യങ്ങൾ ആലോചിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. നേമത്ത് ആർ.എസ്.എസിനെ എതിർക്കാൻ തങ്ങളെത്തിയപ്പോഴാണ് സി.പി.എമ്മിന് വിജയിക്കാനായത്. മോദിയുടെ ലക്ഷ്യം കേരളവും പിടിച്ചെടുക്കുകയാണ്. ഇതിന് കളം ഒരുക്കിക്കൊടുക്കുകയാണ് പിണറായിയും ഇടതുപക്ഷവും. ഏതെങ്കിലും സംസ്ഥാനത്ത് നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് പോകണം. അവിടെ സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി നിറുത്തലാക്കി സർക്കാരിന്റെ പെൻഷൻപദ്ധതി കൊണ്ടുവന്നെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |