മണ്ണാർക്കാട്: ആനമൂളിയിലെ ആദിവാസി യുവാവിനെ വനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തെങ്കര ആനമൂളി പാലവളവ് ഉരുളൻകുന്ന് ആദിവാസി കോളനിയിലെ കക്കിയുടെ മകൻ ബാലനാണ്(37) കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കേസിൽ ബാലന്റെ സുഹൃത്ത് കൈതച്ചിറ കൊമ്പംക്കുണ്ട് ആദിവാസി കോളനിയിലെ ചന്ദ്രൻ എന്ന ഭാസിയെ (40)മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്
വ്യാഴാഴ്ച ഭാസിയും ബാലനും മദ്യം വാങ്ങി കാട്ടിലേക്ക് പോയി. വെള്ളിയാഴ്ച രാത്രി ലഹരിയിലായിരിക്കെ ഇരുവരും വഴക്കായി. ഇതിനിടെ കൈയ്യിലുണ്ടായിരുന്ന വാളുപയോഗിച്ച് ഭാസി ബാലനെ വെട്ടി. കഴുത്തിന് പിന്നിൽ ആഴത്തിൽ മുറിവേറ്റ ബാലൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. തുടർന്ന് ഭാസി കോളനിയിലേക്ക് പോയി. ശനിയാഴ്ച വൈകുന്നേരം നാട്ടുകാരാണ് ബാലൻ മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സംശയം തോന്നി ഭാസിയെ പിടികൂടി ചോദ്യം ചെയ്‌പ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ബാലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |