തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ പിതാവ് തിരുവനന്തപുരം മണക്കാട് സ്വദേശി ബി.ആർ. ബിജുവിന്റെ മരണവും കൊലപാതകമെന്ന് റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. തൊടുപുഴയിൽ താമസിക്കുന്നതിനിടെ 2018 മേയ് 23നാണ് ബിജു മരിച്ചത്. സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തിൽ സംശയമുണ്ടായതിനെ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്.
ബിജുവിന്റെ മരണം കഴിഞ്ഞ് ആറുമാസം തികയും മുമ്പേ ഏഴുവയസുകാരന്റെ മാതാവ് ബന്ധുകൂടിയായ അരുൺ അനന്ദിനൊപ്പം താമസം തുടങ്ങിയിരുന്നു. 2019 എപ്രിൽ ആറിനാണ് അരുൺ ആനന്ദിന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴുവയസുകാരൻ മരിച്ചത്. കുട്ടിയുടെ മരണത്തോടെയാണ് ബിജുവിന്റെ മരണത്തിലും ബന്ധുക്കൾക്ക് സംശയമുണ്ടായതും പരാതി നൽകിയതും. അന്വേഷണത്തിന്റെ ഭാഗമായി ബിജുവിന്റെ ഭാര്യയെയും ഇവരുടെ അമ്മയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ ക്രൈംബ്രാഞ്ച് അനുമതി തേടിയെങ്കിലും അമ്മയെ നുണ പരിശോധന നടത്താനുള്ള അപേക്ഷ കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെ അപ്പീൽ നൽകിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
ഏഴുവയസുകാരന്റെ മരണത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ അരുൺ ആനന്ദ് കുട്ടിയുടെ ഇളയ സഹോദരനെ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |