കോഴിക്കോട്: ആർ.എസ്.എസ്- ജമാഅത്തെ ഇസ്ലാമി ചർച്ചയ്ക്കെതിരെ മുസ്ലിംലീഗ് നേതാക്കളും സമുദായ സംഘടനകളും. മതേതരത്വം തള്ളിക്കളഞ്ഞ് മതരാഷ്ട്രവുമായി മുന്നോട്ട് പോകുന്ന ആർ.എസ്.എസ് പാളയത്തിൽ പോയി ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തിയത് അപകടകരമായ പ്രവണതയാണെന്ന് ലീഗ് നേതാവ് ഡോ.എം.കെ.മുനീർ എം.എൽ.എ തുറന്നടിച്ചു. വർഗീയത വളർത്തുന്ന സമീപനവുമായി മുന്നോട്ട് പോകുന്ന ആർ.എസ്.എസുമായി സംഭാഷണത്തിന് പോകേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തിലില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഇ.കെ, എ.പി സുന്നി വിഭാഗങ്ങളും മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ചർച്ചയെ രൂക്ഷമായാണ് വിമർശിച്ചത്.
ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് ജീവിക്കാനാവാത്ത സാഹചര്യമാണെന്ന് പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി ആർ.എസ്.എസ് കേന്ദ്രത്തിൽ പോയി ചർച്ച നടത്തിയതിൽ വലിയ പ്രതിഷേധത്തിലാണ് കേരളത്തിലെ ഇസ്ലാമിക സംഘടനകൾ. കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മലയാളിയായ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.ആരിഫലി ആർ.എസ്.എസുമായി ചർച്ച നടത്തിയ കാര്യം വെളിപ്പെടുത്തിയത്. കേരള ജമാഅത്തെ ഇസ്ലാമിയുടെ മുൻ അമീറാണ് ആരിഫലി. ഇന്ത്യൻ മുസ്ലിങ്ങൾക്കെതിരെ തിരിയുന്നവരുമായി ആശയവിനിമയം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ആരിഫലിയുടെ വിശദീകരണം.
ആർ.എസ്.എസുമായി നടത്തിയ ചർച്ചയിലൂടെ മുസ്ലിം സമുദായത്തിനുണ്ടാകാൻ പോകുന്ന നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കണമെന്ന് കെ.എൻ.എം സെക്രട്ടറി ഡോ.എ.ഐ.അബ്ദുൾ മജീദ് സ്വലാഹി ആവശ്യപ്പെട്ടു.
അങ്ങോട്ടുപോയി ചർച്ച നടത്തിയത് മുസ്ലിം സമുദായത്തെ സംഘപരിവാർ ആലയിൽ കൊണ്ടുപോയി കെട്ടുന്നതാകുമോയെന്ന് അദ്ദേഹം വിമർശിച്ചു.
ചർച്ച സമുദായത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. രാജ്യത്തൊരു ഭാഗത്ത് മതേതര കക്ഷികൾ ഒന്നിച്ച് നിൽക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ നിറംകെടുത്തുന്ന പ്രവർത്തനങ്ങൾ മോശം രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസുമായി പോരാടേണ്ട സമയം:പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: ആർ.എസ്.എസുമായി ചർച്ചയ്ക്കുള്ള സാഹചര്യം നിലവിലില്ലെന്നും അവരുമായി പോരാടേണ്ട സമയമാണിതെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ആർ.എസ്.എസുമായി ചർച്ച നടത്തിയതിനെക്കുറിച്ച് അറിയില്ല. ചർച്ച നടത്തിയെന്ന് വാർത്തകളിൽ കണ്ട വിവരമേയുള്ളൂ- അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ്-
ജമാഅത്തെ ചർച്ച:
ധാരണ വ്യക്തമാക്കണം
തിരുനന്തപുരം: മുസ്ലിം വിരുദ്ധ പ്രത്യയശാസ്ത്രമുളള ആർ.എസ്.എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ചയുടെ ഉള്ളടക്കവും ധാരണയും വ്യക്തമാക്കാൻ ഇരുപക്ഷവും തയ്യാറാകണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ ആവശ്യപ്പെട്ടു.
ആർ.എസ്.എസ് കുതന്ത്രത്തിന്റെ ഭാഗമാണ് ന്യൂനപക്ഷ സംഘടനകളുമായുള്ള ചർച്ചാ നാടകം. മുഖ്യധാരാ മുസ്ലിം സംഘടനകളെല്ലാം ഈ ചതിക്കുഴി തിരിച്ചറിഞ്ഞു മുന്നേറുമ്പോൾ അവരുമായി ജമാഅത്തെ ഇസ്ലാമി നേതൃത്വം നടത്തിയ ചർച്ചകൾ ദുരൂഹവും ഭീരുത്വവുമാണ്. ഉഭയകക്ഷി ചർച്ചകളിലൂടെ ആർ.എസ്.എസിനെ നേർവഴിയിലാക്കാമെന്ന് കരുതുന്നതിലും മൗഢ്യം മറ്റൊന്നില്ല. ജമാഅത്തെ ഇസ്ലാമിയെ ചേർത്തു നിറുത്തി മുഖം മിനുക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ മതനിരപേക്ഷ സമൂഹവും മതവിശ്വാസികളും ഉയർന്ന ജാഗ്രത പുലർത്തണമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |