മുട്ടത്തറ പ്ളാന്റ് കക്ഷിനേതാക്കൾ സന്ദർശിച്ചു
തിരുവനന്തപുരം: കേരളത്തിലെ പൊതുഗാർഹിക ജലസ്രോതസുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം അപകടകരമായി വർദ്ധിച്ചിരിക്കെ സംസ്ഥാനത്ത് മലിനജല സംസ്കരണ പ്ലാന്റുകൾ അനിവാര്യമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. മെയ് 31നകം സംസ്ഥാനത്ത് 10 എഫ്.എസ്.ടി.പികൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ മാലിന്യ സംസ്കരണ പ്ളാന്റായ മുട്ടത്തറ സന്ദർശിക്കാനെത്തിയ വിവിധ കക്ഷിനേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നഗരത്തിലെ കക്കൂസ് മാലിന്യമുൾപ്പെടെ മുഴുവൻ ദ്രവമാലിന്യവും കൈകാര്യം ചെയ്യുന്ന മുട്ടത്തറ പ്ലാന്റിൽ യാതൊരു പ്രശ്നങ്ങളോ ദുർഗന്ധമോ ഇല്ലെന്ന് പൊതുജനങ്ങൾക്ക് ബോദ്ധ്യപ്പെടാൻ നേതാക്കളുടെ സന്ദർശനം സഹായകരമാണെന്നും. കേരളത്തിലെ എല്ലാ നഗരത്തിലും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുണ്ടാകണമെന്നും ജനവാസ കേന്ദ്രത്തിൽ പരാതികൾക്ക് ഇടനൽകാതെ കുറ്റമറ്റ നിലയിൽ പ്രവർത്തിക്കുന്ന മുട്ടത്തറയിലെ പ്ലാന്റ് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കക്ഷിനേതാക്കളായ മന്ത്രി കെ. കൃഷ്ണൻകുട്ടി,മന്ത്രി ആന്റണി രാജു,മന്ത്രി അഹമ്മദ് ദേവർകോവിൽ,എ.പി അനിൽകുമാർ,കെ.പി.എ മജീദ്,ടി.പി രാമകൃഷ്ണൻ,ഇ. ചന്ദ്രശേഖരൻ,കെ.കെ രമ,പ്രമോദ് നാരായണൻ,തോമസ് കെ. തോമസ്,ജോബ് മൈക്കിൾ,കെ.പി മോഹനൻ,ഇ.കെ വിജയൻ എന്നിവർ പ്ളാന്റ് സന്ദർശിച്ചു.
ഫെബ്രുവരി 4,5,6 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന 'ജി.ഇ.എക്സ് കേരള 23' അന്താരാഷ്ട്ര ശുചിത്വ കോൺക്ലേവിന്റെ വിശദാംശങ്ങളും ചർച്ച ചെയ്തു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ,തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി രാജമാണിക്യം,തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെ സംഘടനാ പ്രതിനിധികളും സന്ദർശനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |