തിരുവനന്തപുരം: വികസിത രാജ്യങ്ങൾക്ക് തുല്യമായ മാനവ വികസന സൂചികാ നിലവാരത്തിലേക്ക് കേരളത്തെ എത്തിക്കാൻ ഇടതുമുന്നണി സർക്കാരിന് കഴിയുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. ചൊവ്വാഴ്ച തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് നൽകിയ മറുപടിയെ പരിഹസിച്ച് കേരളത്തെ സ്വിറ്റ്സർലൻഡ് ആക്കുമോ എന്ന് പ്രതിപക്ഷനേതാവ് ചോദിച്ചതിനോട് ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ പ്രതികരിക്കുകയായിരുന്നു മന്ത്രി.
മാനവ വികസന സൂചികയിൽ ഇന്ത്യയുടെ നിലവാരത്തിനെക്കാൾ എത്രയോ മുന്നിലാണ് കേരളം. സ്വിറ്റ്സർലൻഡിന്റെ നിലവാരത്തിലേക്കുള്ള വഴിയിലുമാണ്. നമ്മുടെ സംസ്ഥാനം ശ്രീലങ്കയുടെ പാതയിലല്ല. സ്വിറ്റ്സർലൻഡിന് തുല്യമായ റാങ്കിലേക്ക് കേരളത്തെ എത്തിക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിയും.
ഏറ്റവും സാധാരണക്കാരായ മനുഷ്യർക്ക് ഉൾപ്പെടെ ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്. രാജ്യത്തിന് മാതൃകയാകുന്ന ബദലുകളാണ് കേരളം നടപ്പാക്കുന്നത്. യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം 2020ലെ മാനവ വികസന സൂചിക അനുസരിച്ച് 0.646 പോയിന്റോടെ ഇന്ത്യ 131 ാം സ്ഥാനത്താണ്. 0.957 പോയിന്റോടെ നോർവെ ഒന്നാംസ്ഥാനത്തും 0.955 സ്‌കോറോടെ അയർലൻഡും, സ്വിറ്റ്സർലൻഡും രണ്ടാം സ്ഥാനത്തുമാണ്. കേരളത്തിന്റെ സ്‌കോർ 0.782 ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |