
കൊച്ചി:പൊതുഖജനാവിലെ ഫണ്ട് ഉപയോഗിച്ച് സർക്കാർ നടത്തുന്ന നവകേരള സർവേ തടയണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നൽകിയ ഹർജികളിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശം.ചീഫ് ജസ്റ്റിസ് സൗമെൻ സെൻ,ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഉത്തരവിട്ടത്.സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നോട്ടീസ നൽകാനും നിർദ്ദേശിച്ചു.വിഷയം ഫെബ്രുവരി അഞ്ചിന് വീണ്ടും പരിഗണിക്കും.20കോടിരൂപ ചെലവിട്ട് നടത്തുന്ന സർവേ നിയമവിരുദ്ധമാണ്.പാർട്ടി കേഡറുകളെയടക്കം നിയോഗിച്ച് നടത്തുന്ന സർവേ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറടക്കം ഫയൽചെയ്ത ഹർജിയിലെ ആരോപണം.
സി.പി.എം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ സെപ്തംബർ 23ന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർവേയ്ക്ക് മന്ത്രിസഭ തീരുമാനിച്ചതെന്ന് ഹർജിക്കാർ വാദിച്ചു.ഈ കത്തിന്റെ ആധികാരികത പരിശോധിക്കണമെങ്കിൽ ബന്ധപ്പെട്ട പാർട്ടിയേയും കേസിൽ കക്ഷിചേർക്കേണ്ടതുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടിയിരുന്നു.തുടർന്നാണ് ഈ ആവശ്യം ഉപഹർജിയിലൂടെ ഉന്നയിച്ചത്.നവകേരള സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം സർവേ അല്ലെന്നും ക്ഷേമവികസന പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നുള്ള വിവരശേഖരണം മാത്രമാണെന്നും വിശദീകരിച്ച് സർക്കാർ നേരത്തെ സത്യവാങ്മൂലം ഫയൽചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |