
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റ സീറ്റും നേടില്ലെന്നും ഏതെങ്കിലും സീറ്റിൽ അവർ ജയിക്കണമെങ്കിൽ കോൺഗ്രസ് വോട്ടുചെയ്യണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളം മതനിരപേക്ഷ മനസ് ഉൾക്കൊണ്ട് വോട്ട് ചെയ്യുമെന്നും അതിനാൽ എൽ.ഡി.എഫിന് മെച്ചപ്പെട്ട മുന്നേറ്റമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ ചില സർവെകളിൽ എൽ.ഡി.എഫിന് മുൻതൂക്കമെന്ന് പറഞ്ഞപ്പോൾ സർവെ പാടില്ലെന്നാണ് ചിലരുടെ നിലപാട്. 2021 തിരഞ്ഞെടുപ്പ് കാലത്ത് സർവെകളിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. യു.ഡി.എഫിന് മുൻതൂക്കമെന്നാണ് പല സർവെകളും അഭിപ്രായപ്പെട്ടത്.അന്ന് ആരും സർവെയെ എതിർത്തില്ല. അതിനാൽ തങ്ങൾ സർവേകളിലൊന്നും വിശ്വസിക്കുന്നില്ല.10 വർഷത്തെ വികസന കരുത്തിന്റെ ബലത്തിലാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.അതിന് തുടർച്ചയായി മികച്ച വാഗ്ദാനങ്ങളുമായി പ്രകടനപത്രികയും ഇറങ്ങി.കേവല ദാരിദ്യം ഇല്ലാതാക്കലാണ് പ്രകടനപത്രികയിലെ ഒരു പ്രധാന ഇനം.രാജ്യത്ത് ഒരു സംസ്ഥാനവും പ്രാവർത്തികമാക്കാത്ത കാര്യമാണ്.
കോൺഗ്രസും ബി.ജെ.പിയും ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനവും നിറവേറ്റുന്നവരല്ലെന്നതും ജനത്തിനറിയാം.വയനാട് ദുരന്തബാധിതരുടെ പേരിൽ പ്രവാസികളിൽ നിന്നുൾപ്പെടെ നൂറ് കോടിയിലധികം പിരിച്ചെന്നാണ് പറയപ്പെടുന്നത്.എന്നിട്ട് ഫണ്ട് എവിടെ പോയി.അഞ്ച് കോടി ചെലവഴിച്ചെന്നാണ് കണക്ക്. 73 ലക്ഷം കടമെന്നും പറയുന്നു.ദുരന്തവുമായി ബന്ധപ്പെട്ട് ഇത്രവലിയ തട്ടിപ്പ് നടത്തിയവർ എങ്ങനെ സംസ്ഥാനം ഭരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
ഹരിയാനയിൽ ജയിക്കാൻ സാദ്ധ്യതയില്ലാത്ത സീറ്റിന് ഏഴുകോടി വാങ്ങിയെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. കെ.സി.വേണുഗോപാലിന്റെയും പ്രിയങ്കയുടെയുമൊക്കെ ചില സ്റ്റാഫിനെ മാറ്റി നിർത്തിയെന്നാണ് വിവരം. എസ്.ഡി.പി.ഐ വർഗീയ പാർട്ടിയാണോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, വർഗീയ പാർട്ടികളുടെ കാര്യത്തിൽ ഞങ്ങൾക്ക് കൃത്യമായ നിലപാടുണ്ടെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.കാസർകോട്ട് എസ്.ഡി.പി.ഐയുടെ വോട്ടുകൾ സ്വീകരിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി തന്നെ പറഞ്ഞിട്ടുണ്ട്.എന്നിട്ട് നേമത്ത് അവർ കൈക്കൊണ്ട നിലപാടിനെക്കുറിച്ച് ആരോപണമുന്നയിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് അവസരവാദപരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |