തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് ബലംപ്രയോഗിച്ച് തടയാനുള്ള മോദി സർക്കാരിന്റെയും സംഘപരിവാറിന്റെയും ശ്രമം പ്രതിഷേധാർഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.
2002ൽ രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയ ഗുജറാത്ത് വംശഹത്യക്ക് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണെന്ന് ബി.ബി.സി ഡോക്യമെന്ററി തെളിവുകൾ നിരത്തി സമർത്ഥിക്കുന്നുണ്ട്. തനിക്ക് ഇഷ്ടമില്ലാത്തത് കാണുകയും, സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യരുതെന്ന് ശഠിക്കുന്നത് സ്വേഛാധിപത്യമല്ലാതെ മറ്റൊന്നുമല്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന സ്ഥിതിയിലേക്ക് രാജ്യത്തെ കേന്ദ്ര സർക്കാർ നയിക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്തുള്ളത് പോലെ സെൻസർഷിപ്പും ശക്തമായി തിരിച്ചുവരികയാണെന്ന് ഡോക്യൂമന്ററിക്കുള്ള വിലക്ക് വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാരിന് പറയാനുള്ളത് വിശദമാക്കാൻ ബി.ബി.സി സമയം നൽകിയിരുന്നു. അതുപയോഗിക്കാൻ സർക്കാർ തയ്യാറായില്ലെന്നാണ് അവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടിപ്പോൾ ഡോക്യുമെന്ററിക്ക് വിലക്ക് ഏർപ്പെടുത്തുന്നത് പരിഹാസ്യവും ഭീരുത്വവുമാണ്. വസ്തുതാപരമായ പിശകൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതിനാലാണ് നിരോധിച്ചും ബലംപ്രയോഗിച്ചും പ്രദർശനം തടയുന്നത്.
ഭരണഘടനയിലെ 19ാം വകുപ്പ് ഉറപ്പുനൽകുന്ന അഭിപ്രായപ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണിപ്പോൾ നടക്കുന്നത്. ഭരണഘടനയ്ക്കെതിരായ യുദ്ധപ്രഖ്യാപനമാണിത്. ഈ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ അണിനിരക്കാൻ എല്ലാ മതനിരപേക്ഷ ജനാധിപത്യവാദികളും മുന്നോട്ടുവരണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |