തിരുവനന്തപുരം: സംസ്ഥാനത്ത് അതിദാരിദ്ര്യനിർണ്ണയം പൂർത്തിയായതോടെ അഞ്ച് വർഷത്തിനകം അതിദാരിദ്ര്യം തുടച്ചു നീക്കുകയെന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ആദ്യപടി വിജയകരമായി പിന്നിട്ടതായി
മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
64,006 കുടുംബങ്ങളാണ് അന്തിമ പട്ടികയിലുള്ളത്. സൂപ്പർ ചെക്കിന് ശേഷം ഗ്രാമസഭകളാണ് പട്ടികയ്ക്ക് അംഗീകാരം നൽകിയത്.
ഇതിൽ 12,763 പേർ പട്ടികജാതി വിഭാഗത്തിലും 3,021പേർ പട്ടികവർഗ വിഭാഗത്തിലും 48, 222പേർ മറ്റ് വിഭാഗങ്ങളിലും ഉൾപ്പെടുന്നു. 2,737 പേർ തീരദേശവാസികളാണ്. അതിദരിദ്രരെ കണ്ടെത്തി ഒാരോ കുടുംബത്തിനും അതിജീവനത്തിനുള്ള 'മൈക്രോ പ്ളാൻ' തയ്യാറാക്കി ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുകയെന്നതാണ് ലക്ഷ്യം.
ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ 1,18,326 പേരെ കണ്ടെത്തുകയും അതിൽ ഉപസമിതികളുടെ അംഗീകാരത്തോടെ 87,158 പേരുടെ പ്രീ എന്യുമറേഷനും എന്യുമറേഷനും പൂർത്തീകരിച്ചു. എന്യുമറേഷന്റെ കൃത്യത പരിശോധിക്കാൻ 20 ശതമാനം സൂപ്പർ ചെക്ക് ചെയ്യുകയും അതിനു ശേഷം തയ്യാറാക്കിയ അതിദരിദ്രരുടെ സാദ്ധ്യതാ പട്ടികയിൽ 73,747കുടുംബങ്ങൾ ഉൾപ്പെടുകയും ചെയ്തു. ജനകീയ കൂട്ടായ്മയിലൂടെയായിരുന്നു പരിശോധന.
1,034 തദ്ദേശ സ്ഥാപനങ്ങളിലെ 19,489 വാർഡുകളിലായി 69,119 ഫോക്കസ് ഗ്രൂപ്പുകളുടെ ചർച്ചകളും പൂർത്തിയാക്കി. മൊബൈൽ ആപ്ലിക്കേഷൻ വഴി നടത്തിയ സർവേ പ്രവർത്തനവുമായി ബന്ധപ്പെട്ട് 35,888 ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും പങ്കെടുത്തു.
നിതി ആയോഗിന്റെ ബഹുമേഖലാ ദാരിദ്ര്യ സൂചിക റിപ്പോർട്ട് പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്.
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ചിട്ടുള്ള അതിദാരിദ്ര്യ നിർമ്മാർജ്ജനമെന്ന ലക്ഷ്യത്തിലേക്ക് നിശ്ചയദാർഢ്യത്തോടെ നടന്നടുക്കുന്നതിന് ഊർജ്ജംപകരുന്നതാണ് വിപുലമായ ജനകീയ പങ്കാളിത്തത്തോടെയുള്ള അതിദാരിദ്ര്യനിർണ്ണയ പ്രക്രിയയുടെ പൂർത്തീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |