വർക്കല: ശ്രീനാരായണഗുരുദേവന്റെ ശിഷ്യപ്രമുഖരിൽ മഹാദാർശനികനായ സന്യാസിശ്രേഷ്ഠനായിരുന്നു നടരാജഗുരുവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. നടരാജഗുരുവിന്റെ സമാധിയുടെ 50-ാം വാർഷികം പ്രമാണിച്ച് വർക്കല നാരായണഗുരുകുലത്തിൽ നടന്ന സത്സംഗത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതം കണ്ട വിരലിലെണ്ണാവുന്ന ദാർശനിക ശ്രേഷ്ഠരിലൊരാളാണ് നടരാജഗുരു. ഗുരുദേവകൃതികളായ ദർശനമാലയ്ക്കും അത്മോപദേശശതകത്തിനും നടരാജഗുരു നൽകിയ വ്യാഖ്യാനം അന്യാദൃശമാണ്. ഗുരുദേവൻ വിഭാവനം ചെയ്ത ഏകലോക വ്യവസ്ഥിതിയുടെ പ്രചാരകനായിരുന്നു നടരാജഗുരു. ഗുരുദേവദർശനം ഭാരതത്തിനകത്തും പുറത്തും പ്രചരിപ്പിക്കാൻ പ്രമുഖ പങ്കുവഹിച്ചതും നടരാജഗുരുവാണെന്നും സച്ചിദാനന്ദ പറഞ്ഞു. നടരാജഗുരുവിന്റെ സമാധിപീഠത്തിൽ പ്രാർത്ഥനയും ഗുരുപൂജയും നടത്തി. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ഹംസതീർത്ഥ, സ്വാമി സുരേശ്വരാനന്ദ, ഗുരുധർമ്മ പ്രചാരണസഭ വൈസ് പ്രസിഡന്റ് അനിൽതടാലിൽ എന്നിവരും ശിവഗിരിമഠത്തിലെ ബ്രഹ്മചാരികളും ഭക്തജനങ്ങളും
പങ്കെടുത്തു.
ത്യാഗനിർഭരമായ ജീവിതം: മുനിനാരായണപ്രസാദ്
ഗുരുകുല സമ്പ്രദായത്തിലൂടെയും ഗുരുശിഷ്യ പാരസ്പര്യത്തിലൂടെയും നാരായണഗുരുവിന്റെ ദർശനം ലോകത്തിനു പകർന്നുനൽകുവാനാണ് നടരാജഗുരു നാരായണഗുരുകുലം സ്ഥാപിച്ചതെന്ന് ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദ് സത്സംഗത്തിൽ പറഞ്ഞു. അതിനായി
നടരാജഗുരു സഹിച്ച ത്യാഗവും സമർപ്പണവും വളരെ വലുതായിരുന്നു. നാരായണഗുരുവിന്റെ ശിഷ്യന്മാരിൽ ഏറ്റവും വിദ്യാസമ്പന്നനായിരുന്നു നടരാജഗുരു. വൈസ് ചാൻസിലർ തുടങ്ങിയ ഉന്നത പദവികളിൽ പ്രശോഭിക്കുവാൻ കഴിയുമായിരുന്ന ആ മഹാത്മാവ് അതിനു തുനിയാതെ ത്യാഗനിർഭരമായ ജീവിതം നയിക്കുവാൻ തീരുമാനിച്ചത് അഗാധമായ ഗുരുഭക്തികൊണ്ടാണെന്നും മുനിനാരായണപ്രസാദ് പറഞ്ഞു. രാവിലെ പ്രത്യേക ഹോമം നടന്നു. വിവിധ നാരായണഗുരുകുലം സ്റ്റഡിസർക്കിളുകളുടെ ആഭിമുഖ്യത്തിലും സമാധിദിനാചരണവും അനുസ്മരണയോഗങ്ങളും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |