
തിരുവനന്തപുരം: നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ശംഖുംമുഖത്ത് ആരംഭിച്ചു. 19 പ്രധാന യുദ്ധക്കപ്പലുകളടക്കം 40ലേറെ പടക്കപ്പലുകളും അന്തർവാഹിനിയും 32 പോർവിമാനങ്ങളുമാണ് അഭ്യാസ പ്രകടനങ്ങളിൽ പങ്കെടുക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു ചടങ്ങിൽ മുഖ്യാതിഥിയായി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവരും ചടങ്ങിൽ മുഖ്യാതിഥികളാണ്.വൈകിട്ട് നാലരയ്ക്ക് രാഷ്ട്രപതി ഗാർഡ് ഒഫ് ഓണർ പരിശോധിച്ച ശേഷം 5.13ഓടെയാണ് അഭ്യാസപ്രകടനങ്ങൾ ആരംഭിച്ചത്.
അന്തർവാഹിനിയുടെ പ്രകടനങ്ങളും നടന്നു. മിഗ് 29 യുദ്ധവിമാനങ്ങളുടെ (ബ്ലാക്ക് പാന്തേഴ്‌സ്) അഭ്യാസവുമുണ്ട്. കടലിൽ അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിക്കുന്ന രീതികളും പരിചയപ്പെടുത്തും. 9,000 പേർക്കാണ് പാസ് മുഖേന പ്രവേശനം ഒരുക്കിയിരിക്കുന്നത്. തീരമേഖലയിൽ ഒരു ലക്ഷത്തോളം പേർക്ക് അഭ്യാസ പ്രകടനം കാണാം. 6.57ന് രാഷ്ട്രപതി വേദിയിൽ നിന്ന് ലോക്ഭവനിലേക്ക് തിരിക്കും. വിമാനസർവീസുകൾക്ക് ഇന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നാവിക ദിനാഘോഷം പ്രമാണിച്ച് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങൾക്ക് മുന്നോടിയായി ശംഖുമുഖം ബീച്ചിൽ പരിശീലന അഭ്യാസ പ്രകടനങ്ങളും നാവികസേന നടത്തിയിരുന്നു. 1971 ഡിസംബർ നാലിന് കറാച്ചിയിൽ ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ ട്രൈഡന്റിന്റെ ഓർമയിലാണ് ഈ ദിവസം നാവിക സേന ദിനമായി ആചരിക്കുന്നത്. കഴിഞ്ഞ വർഷം ഒഡീഷയിലെ പുരി ബീച്ചിലായിരുന്നു ആഘോഷങ്ങൾ നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |