
അമേരിക്കയുടെ എഫ്-15ഇ ഈഗിൾ എന്ന ഡബിൾ എഞ്ചിൻ യുദ്ധവിമാനം ഇറാൻ തകർത്ത വാർത്ത ദിവസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. 48 മണിക്കൂറുകളോളം മലയിടുക്കിൽ ഒളിച്ചിരുന്ന ശേഷമാണ് വിമാനത്തിന്റെ പൈലറ്റ് രക്ഷപ്പെട്ടത്. എന്ത് വിലകൊടുത്തും പൈലറ്റിനെ രക്ഷിക്കുക എന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഉത്തരവ് നടപ്പാക്കിയത് ഏറെ ശ്രദ്ധനേടിയ ഒരു പ്രത്യേക സൈനിക വിഭാഗമായിരുന്നു. നേവൽ സെപെഷ്യൽ വാർഫെയർ ഡെവലപ്‌മെന്റ് ഗ്രൂപ്പ് ആണ് ഇതിന്‌പിന്നിൽ. അനൗദ്യോഗികമായി ഇവരെ സീൽ ടീം 6 എന്നാണ് വിളിക്കപ്പെടുന്നത്.
പൈലറ്റ് തങ്ങിയത് പർവതനിരയിൽ 200 മൈൽ താഴെ
7000 അടി ഉയരമുള്ള ഇറാനിലെ സാഗ്രോസ് പർവതനിരയിലെ 200 മൈൽ താഴെ പരിക്കേറ്റിരുന്ന പൈലറ്റിനെയാണ് സീൽ ടീം 6 രക്ഷപ്പെടുത്തിയത്. ഇറാൻ സൈന്യത്തിന് പോലും പൈലറ്റിന്റെ സ്ഥാനം മനസിലാകും മുൻപായിരുന്നു ഈ ദൗത്യം.
ഇസ്രയേലിന്റെ ഇന്റലിജൻസ് സഹായവും
ഇറാനിൽ പൈലറ്റിനെ കണ്ടെത്തുന്നത് ശരിക്കും ഉദ്വേഗം നിറഞ്ഞ മിഷനായിരുന്നു. ഇതേ പൈലറ്റിന് വേണ്ടി ഇറാനും അന്വേഷണം നടത്തവെ തങ്ങളുടെ പൈലറ്റ് രക്ഷപ്പെട്ടു എന്ന് ഇറാൻ സൈന്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ആദ്യം സിഐഎ തെറ്റായൊരു പാതയിലൂടെ ഒരു വ്യാജ ഓപ്പറേഷൻ നടത്തി. ഈ സമയം ഇറാനിയൻ സൈനികനീക്കം ഇസ്രയേലിന്റെ ഇന്റലിജൻസ് തത്സമയം വീക്ഷിക്കുകയായിരുന്നു. 36 മണിക്കൂർ നേരത്തേക്ക് ഇസ്രയേൽ ഇതിനായി ആക്രമണം നിർത്തി.
ഈ സമയം അമേരിക്കൻ പ്രസിഡന്റ് ട്രംപും ഒരു പ്രസ്‌താവന നടത്തി. ഇറാനുമായി ചർച്ചകൾ നടക്കുകയാണെന്നും വിജയിച്ചില്ലെങ്കിൽ എല്ലാം തകർക്കുമെന്നുമായിരുന്നു അത്. ആ രാത്രി തന്നെ സീൽ ടീം 6 കമാന്റോകൾ സാഗ്രോസ് പർവതനിരയിൽ ഇറങ്ങി. ഇറാൻ സൈന്യവും സ്ഥലത്തെത്തിയിരുന്നു. ഇവരെ ഒഴിവാക്കാൻ സീൽ ടീം നിറയൊഴിച്ചു. ഇറാൻ സൈന്യത്തിനൊപ്പമുള്ള വാഹനങ്ങളെ അമേരിക്കൻ വിമാനങ്ങൾ തകർത്തു. ഉടനടി മലയിടുക്കിൽ ഒളിച്ചിരുന്ന വൈമാനികനെ സീൽ ടീം6 കമാന്റോകൾ താഴേക്കെത്തി രക്ഷിച്ച് തൊട്ടടുത്തുള്ള രാജ്യമായ കുവൈറ്റിലെത്തിച്ചു. ഒരൊറ്റ അമേരിക്കക്കാരന് പോലും ജീവനാശവും സംഭവിച്ചില്ല.
ബിൻലാദനെ വധിച്ചതെങ്ങനെ?
ഇത്തരം ദൗത്യങ്ങൾ സീൽ ടീം 6ന് അത്ര പുത്തരിയല്ല. ഒന്നര പതിറ്റാണ്ട് മുൻപ് പാകിസ്ഥാനിലെ അബോട്ടാബാദിൽ ഒളിച്ചുകഴിയുകയായിരുന്ന അൽ ഖ്വയ്‌ദ തലവൻ ഒസാമ ബിൻ ലാദനെ കണ്ടെത്തി വധിച്ചത് ഇവരാണ്. 24 നേവി സീൽസ്, 2 സ്റ്റെൽത്ത് ഹെലികോപ്റ്ററുകളിൽ സ്ഥലത്തെത്തി കേവലം 40 മിനിട്ട് കൊണ്ടാണ് ബിൻ ലാദനെ വധിച്ചത്. അന്ന് ജീവനെടുക്കാനായിരുന്നു മിഷനെങ്കിൽ ഇപ്പോഴത് ജീവൻ രക്ഷിച്ച് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാനായിരുന്നു.രണ്ടും സംഘം ഭംഗിയായി ചെയ്‌തു.
2011ൽ അന്ന് ഒരു ബ്ളാക് ഹൊക്ക് ഹെലികോപ്റ്റർ പാകിസ്ഥാനിൽ വച്ച് പിടിക്കപ്പെട്ടു. ഇതോടെ തങ്ങളുടെ സാങ്കേതിക വിദ്യ ഇനിയൊരിക്കലും ശത്രു രാജ്യത്തിന്റെ കൈയിലെത്തരുത് എന്ന് അമേരിക്ക തീരുമാനിച്ചു. അതോടെയാണ് ബിൻ ലാദനെ പിടികൂടുന്ന മിഷൻ തീരുമാനമായത്.വിമാനം അവർ തകർത്തുകളയുകയും ചെയ്‌തു.
ഇറാൻ പ്രഖ്യാപിച്ചത് 60000 ഡോളർ പ്രതിഫലം
ഇറാനിൽ തകർക്കപ്പെട്ട വിമാനത്തിന്റെ പൈലറ്റിനെ കണ്ടെത്തുന്നവർക്ക് 60000 ഡോളറാണ് ഇറാൻ പ്രഖ്യാപിച്ചിരുന്നത്. ഇയാൾക്കായി അന്വേഷണത്തിന് സാധാരണക്കാരോടും ആവശ്യപ്പെട്ടു. ഇറാൻ സൈന്യത്തിന് തന്റെ സിഗ്നൽ ലഭിക്കാതിരിക്കാൻ വളരെ പരിമിതമായ സിഗ്നലേ പൈലറ്റ് പുറത്തേക്ക് അയച്ചുള്ളൂ. കൈയിൽ ആ സമയം ആയുധമായുണ്ടായിരുന്നത് ഒരു ഹാൻഡ് ഗണും. ആശയവിനിമയത്തിന് ഒരു ഉപകരണവും ട്രാക്കിംഗ് ബീക്കണും ഈ സമയം അമേരിക്കൻ സൈന്യത്തിലെ കേണലായ വൈമാനികന്റെ കൈവശം ഉണ്ടായിരുന്നു.

ഈ സംവിധാനം വഴി വൈമാനികനെ കണ്ടെത്തിയതോടെ വിവരം സിഐഎ വൈറ്റ്‌ഹൗസിലേക്കും പെന്റഗണിലേക്കും അമേരിക്കൻ സൈന്യത്തിനും കൈമാറി. വൈകാതെ പൈലറ്റിനെ രക്ഷിച്ചു. തലേന്ന് ഇതേ അപകടത്തിൽ പെട്ട മറ്റൊരു പൈലറ്റിനെയും സൈന്യം രക്ഷിച്ചിരുന്നു. ഇതോടെ ശത്രുരാജ്യത്ത് അപകടത്തിൽ പെട്ട രണ്ട് വൈമാനികരെ തങ്ങൾക്ക് ഒരുപോലെ രക്ഷിക്കാനായി എന്ന അഭിമാനവും അമേരിക്കൻ പ്രസിഡന്റ് ലോകത്തെ അറിയിച്ചു.
സീൽ ടീം 6 രൂപീകരണം
1980 നവംബറിൽ തൊട്ട് മുൻപുള്ള വർഷം ഇറാനിൽ ആരംഭിച്ച ഇന്നത്തെ ഭരണകൂടത്തിന് കാരണമായ വിപ്ളവമാണ് സീൽ ടീം 6 രൂപീകരിക്കാൻ ഇടയാക്കിയത്. അമേരിക്കൻ നേവിയുടെ ജോയിന്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് ആണിവർ. അന്ന് അമേരിക്കയുടെ ബേസ് ഇറാനിൽ തകർക്കപ്പെടുകയും അമേരിക്കൻ പൗരന്മാർ ഇറാൻ പിടിയിലാകുകയും ചെയ്‌തിരുന്നു. ഇവരുടെ മോചനമായിരുന്നു ലക്ഷ്യം. പിന്നീട് 1987ൽ ഈ ടീം പിരിച്ചുവിട്ടു. പിന്നീട് പുനഃസംഘടിപ്പിച്ചു. ഔദ്യോഗിക പേരുകൾ മാറിയെങ്കിലും അനൗദ്യോഗിക പേരായ സീൽ ടീം 6 എന്ന് തന്നെ ഇവർ അറിയപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |