ചവറ: നീണ്ടകര താലൂക്ക് ആശുപത്രിയിൽ മാരകായുധങ്ങളുമായെത്തി ഡോക്ടർമാരെയും നഴ്സുമാരെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. നീണ്ടകര പരിമണം വിജയഭവനത്തിൽ വിഷ്ണു(29), നീണ്ടകര പി.വി ഭവനത്തിൽ അഖിൽ(29), നീണ്ടകര വടക്കേ മുരിക്കിനാൽ വീട്ടിൽ രതീഷ്(38) എന്നിവരാണ് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലെത്തിയ മൂന്ന് യുവാക്കൾ ആശുപത്രിയിലേക്ക് ഇരച്ചുകയറി അസഭ്യവർഷം നടത്തിയ ശേഷം കമ്പിവടി ആരോഗ്യപ്രവർത്തകർക്ക് നേരെ ചുഴറ്റുകയും മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഉണ്ണിക്കൃഷ്ണൻ, നഴ്സുമാരായ ശ്യാമിലി, ശാലിനി, അറ്റൻഡർ ഷീജ, നഴ്സിംഗ് അസിസ്റ്റന്റ് സുനിൽ കാർഡോസ്, സെക്യൂരിറ്റി ജീവനക്കാരനായ ശിവശങ്കരപിള്ള എന്നിവർക്ക് പരിക്കേറ്റു. ആശുപത്രിയിലെ ഉപകരണങ്ങളും ജനൽ ചില്ലുകളും അടിച്ചു തകർത്തു. മുക്കാൽ മണിക്കൂറിലേറെ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഘം ബൈക്കുകളിൽ മടങ്ങി. സാരമായി പരിക്കേറ്റ നഴ്സ് ശാമിലി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ കണ്ണനല്ലൂരിലെയും മൈലക്കാട്ടെയും വീടുകളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഉപകരണങ്ങൾ നശിപ്പിച്ച ഇനത്തിൽ ഏകദേശം മുപ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
ഇക്കഴിഞ്ഞ 19ന് രാത്രി ഇപ്പോൾ പിടിയിലായ സംഘത്തിലെ വിഷ്ണുവിന്റെ അമ്മയെ ശ്വാസതടസവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. ചകിത്സ വൈകിയെന്ന് ആരോപിച്ച് വിഷ്ണുവും ജീവനക്കാരും തമ്മിൽ ആശുപത്രിയിൽ വച്ച് തർക്കമുണ്ടായി. ഇവർക്കമുണ്ടായിരുന്ന ചിലരോട് ജീവനക്കാർ മാസ്ക്ക് ധരിക്കാൻ ആവശ്യപ്പെട്ടത് തർക്കം രൂക്ഷമാക്കി. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാർ പൊലീസിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പൊലീസ് ചൊവ്വാഴ്ച രാത്രി വിഷ്ണുവിന്റെ വീട്ടിലെത്തി. ഈ സമയം വിഷ്ണു വീട്ടിൽ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ വിഷ്ണു രണ്ട് കൂട്ടുകാരെയും കൂട്ടി ആശുപത്രിയിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.
പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് ഒരു മണി വരെ ഡോക്ടർമാർ അടക്കമുള്ള ആശുപത്രി ജീവനക്കാർ പണിമുടക്കി പ്രതിഷേധിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികൾ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |