കൊല്ലം: നീറ്റ് പരീക്ഷ പരിശോധനയ്‌ക്കിടെ വിദ്യാർത്ഥിനികളുടെ അടിവസ്തം അഴിപ്പിച്ചെന്ന് പരാതി ഉയർന്ന ആയൂർ മാർത്തോമ കോളേജ് സെന്ററിലെ വിദ്യാർത്ഥിനികൾക്കായി ഇന്നലെ പുനഃപരീക്ഷ നടത്തി. കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ)നിയോഗിച്ച അഞ്ച് പ്രതിനിധികളുടെ മേൽനോട്ടത്തിലായിരുന്നു പരീക്ഷ.
കഴിഞ്ഞതവണ ചോദ്യ കടലാസ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ച ശേഷമാണ് പരീക്ഷയ്‌ക്ക് മുമ്പ് സെന്ററിൽ എത്തിച്ചതെങ്കിൽ ഇന്നലത്തെ പരീക്ഷയുടെ ചോദ്യ പേപ്പർ എൻ.ടി.എ ജീവനക്കാർ നേരിട്ട് കൊണ്ടു വന്നു. ശനിയാഴ്‌ച എത്തിയ പ്രതിനിധികൾ ചോദ്യ പേപ്പർ സ്‌കൂൾ ലോക്കറിൽ സൂക്ഷിച്ചു. ആയൂരിലെ സെന്ററിൽ പരീക്ഷയെഴുതിയ 386 പേർക്ക് ഹാൾ ടിക്കറ്റ് അയച്ചെങ്കിലും 99 പേർ മാത്രം പരീക്ഷയ്ക്കെത്തി.
കർശന പരിശോധന നടന്നെങ്കിലും ആയൂരിലേതു പോലെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങിയില്ല. ചില വിദ്യാർത്ഥിനികളുടെ കമ്മൽ, കൊലുസ്, മാല തുടങ്ങിയവ അഴിപ്പിച്ച് വാങ്ങി സൂക്ഷിച്ച ശേഷം പരീക്ഷയ്‌ക്ക് ശേഷം മടക്കി നൽകി. ഉച്ചയ്‌ക്ക് 2 മണിക്ക് നടന്ന പരീക്ഷയ്‌ക്ക് വിദ്യാർത്ഥികളെ പരിശോധന നടത്തിയത് രാവിലെ 11 മുതലായിരുന്നു. പരീക്ഷാഹാളിന് പുറമേ സ്‌കൂളിന്റെ വരാന്തകളിലും കാമറ സ്ഥാപിച്ചിരുന്നു. പരിശോധനയുടെ പേരിൽ മോശപ്പെട്ട അനുഭവം ഉണ്ടായില്ലെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.
ജൂലായ് 17ന് നടന്ന മെഡിക്കൽ, ഹോമിയോ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്‌ക്ക് മുമ്പുള്ള പരിശോധനയിലായിരുന്നു അടിവസ്ത്രം അഴിപ്പിച്ചത്. വസ്ത്രങ്ങളിൽ മെറ്രൽ ഘടകങ്ങൾ പാടില്ലെന്ന് നിബന്ധന ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ ബീപ് ശബ്ദം കേട്ട വിദ്യാർത്ഥിനികളുടെ അടിവസ്ത്രം നിർബന്ധപൂർവം അഴിപ്പിച്ചു. അപമാനിതയായ ശൂരനാട് സ്വദേശിയായ വിദ്യാർത്ഥിനിയുടെ രക്ഷിതാവാണ് ആദ്യം പരാതി നൽകിയത്. പിന്നീട് ആറ് പേർ കൂടി പരാതി നൽകി. സംഭവം വൻവിവാദമായതോടെ എൻ.ടി.എ സംഘം നേരിട്ടെത്തി ആയൂരിലെ കോളേജിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥിനികളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞിരുന്നു. തുടർന്നാണ് വീണ്ടും പരീക്ഷ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |