കൊല്ലം: ഈസ്റ്റർ ആഘോഷത്തിന് നാളെണ്ണിക്കഴിയുമ്പോഴാണ് നിഖിതയെ അപ്രതീക്ഷിതമായി മരണം കൂട്ടിക്കൊണ്ടുപോയത്. നിറയെ സന്തോഷങ്ങളുമായി അവളെത്തുന്നതും കാത്തിരുന്ന വീട്ടിലേക്കാണ് ഇന്ന് ചേതനയറ്റ ശരീരമെത്തുക.
മരണവാർത്ത അറിഞ്ഞത് മുതൽ പുത്തൂർ ടൗണിലെ കുന്നത്ത് നെല്ലിപ്പിള്ളിൽ വീട്ടിൽ നിന്ന് നിലവിളിയൊച്ചകൾ മുഴങ്ങുകയാണ്. ഇന്നലെ രാവിലെയും നിഖിത.കെ.സിബി വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. കോളേജിലെ വിശേഷങ്ങളും കൂട്ടുകാരുടെ തമാശകളുമൊക്കെ അമ്മയോട് പങ്കുവച്ചു. പഠനത്തിനിടയിലും ചെറിയ കുട്ടികൾക്ക് ട്യൂഷനെടുക്കാറുണ്ട്.
ഹോസ്റ്റലിന് സമീപത്തായിട്ടാണ് ദിവസവും ഒരു മണിക്കൂർ ട്യൂഷനെടുക്കാറുള്ളത്. ഇന്നലെ രാവിലെ റെയിൽവേ ക്രോസ് കടന്ന് ട്യൂഷൻ സെന്ററിലേക്ക് നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി ട്രെയിൻ വന്നുതട്ടിയത്. ഹെഡ് സെറ്റ് വച്ച് കൂട്ടുകാരിയോട് ഫോണിൽ സംസാരിച്ചു നടക്കവെ ട്രെയിൻ വന്നത് നിഖിതയറിഞ്ഞില്ല. സ്റ്റേഷനിൽ നിന്ന് അപ്പോൾ വിട്ട ട്രെയിനായിരുന്നതിനാൽ വേഗത കുറവായിരുന്നെങ്കിലും നിഖിതയുടെ ജീവനെടുത്തു. കഴിഞ്ഞ ഡിസംബറിൽ ക്രിസ്മസ് ആഘോഷത്തിന് നിഖിതയും എൻജിനിയറിംഗ് കഴിഞ്ഞ് എറണാകുളത്ത് ജോലി ചെയ്യുന്ന ചേച്ചി നേഹ മറിയം സിബിയും വീട്ടിലുണ്ടായിരുന്നു. ഈസ്റ്റർ നാളെത്തുമ്പോൾ അന്നത്തേതിലും കൂടുതൽ ആഘോഷമാക്കാൻ ഇരുവരും പദ്ധതിയിട്ടിരുന്നു. മാർച്ച് 3ന് നാട്ടിലെത്താൻ ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്തു. ആഘോഷ ഒരുക്കങ്ങൾ നടക്കവെയാണ് അച്ഛന്റെയും അമ്മയുടെയും കാതിലേക്ക് ഇന്നലെ ദുരന്തവാർത്തയെത്തിയത്. കോളേജിന് സമീപത്തുതന്നെയുള്ള ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയപ്പോഴേക്കും പിതാവ് സിബി പാപ്പച്ചനും സ്ഥലത്തെത്തി. വൈകിട്ട് കോളേജിലെ കൂട്ടുകാരടക്കം പങ്കെടുത്ത പ്രാർത്ഥനയും നടത്തി. ഇന്ന് രാവിലെ 8ന് നിഖിതയുടെ ഭൗതിക ശരീരവുമായി സിബി പാപ്പച്ചനും ബന്ധുക്കളും വീട്ടിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |