കൊച്ചി: അപൂർവ ജനിതക രോഗം ബാധിച്ച ഒന്നരവയസുകാരൻ നിർവാൺ സാരംഗ് തുടർ ചികിത്സകൾക്കായി അടുത്തയാഴ്ച മാതാപിതാക്കൾക്കൊപ്പം മുംബയിലേക്ക് പോകും. ചികിത്സയ്ക്ക് ആവശ്യമായ 17.5 കോടി രൂപയിൽ 17കോടിയിലേറെ രൂപ ലഭിച്ചെന്നും സോൾജൻസ്മ എന്ന മരുന്ന് അമേരിക്കയിൽ നിന്ന് എത്രയും വേഗത്തിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും നിർവാണിന്റെ പിതാവ് സാരംഗ് പറഞ്ഞു. മാർച്ച് പകുതിയോടെ ജീൻ മാറ്റിവയ്ക്കൽ നടക്കുമെന്നാണ് പ്രതീക്ഷ.
മരുന്ന് എത്തിക്കും മുമ്പേ മുംബയ് ഹിന്ദുജ ആശുപത്രിയിൽ പരിശോധനകൾ പൂർത്തിയാക്കേണ്ടതുണ്ട്. ഫലം അയച്ചു നൽകിയാൽ മാത്രമേ മരുന്ന് ലഭ്യമാകൂ. തുടർന്ന് ഒറ്റത്തവണ ജീൻമാറ്റിവയ്ക്കൽ നടക്കും.
17കോടിയോളം രൂപ ലഭിച്ചതിനാൽ ഇനി സഹായം അഭ്യർത്ഥിക്കുന്നില്ലെന്നും ആവശ്യമായ ബാക്കി തുക ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി സമാഹരിക്കുമെന്നും സാരംഗ് പറഞ്ഞു.
എല്ലാവരും പ്രാർത്ഥനകളിൽ ഓർക്കണമെന്നും ഇതുവരെ പിന്തുണച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും സാരഗ് പറഞ്ഞു.
നിർവാണിന്റെ ചികിത്സയ്ക്ക് 11 കോടി രൂപ സഹായമായി അജ്ഞാതൻ കഴിഞ്ഞ ദിവസം നൽകിയിരുന്നു.
അങ്കമാലി അത്താണി സ്വദേശി അദിതി നായരുടെയും പാലക്കാട് കൂറ്റനാട് സ്വദേശി സാരംഗിന്റെയും ഏകമകനാണ് നിർവാൺ. മൂവരും ഇപ്പോൾ അങ്കമാലി അത്താണിയിലെ അദിതിയുടെ ആശീർവാദ് വീട്ടിലുണ്ട്.
''എത്രയും വേഗം ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. ആശുപത്രി അധകൃതരുടെ നിർദ്ദേശം വന്നാൽ അടുത്തയാഴ്ച മുംബയിലേക്ക് തിരിക്കും
സാരംഗ്
നിർവാണിന്റെ പിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |