ന്യൂഡൽഹി: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. നിഷാമിന്റെ അപ്പീൽ ആറു മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് കേരള ഹൈക്കോടതിക്ക് നിർദ്ദേശവും നൽകി. അതിനുള്ളിൽ അപ്പീൽ തീർപ്പായില്ലെങ്കിൽ ശിക്ഷ മരവിപ്പിക്കാനോ ജാമ്യത്തിനായോ നിഷാമിന് സുപ്രീം കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് എം.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തൃശൂരിലെ തന്റെ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ഗേറ്റ് തുറക്കാൻ വൈകിയതിന് വാഹനമിടിച്ച് വീഴ്ത്തിയ ശേഷം ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചന്ദ്രബോസ് 2015 ഫെബ്രുവരി 16 ന് മരിച്ചു. തൃശൂർ സെഷൻസ് കോടതിയാണ് മുഹമ്മദ് നിഷാമിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്.
മുഹമ്മദ് നിഷാമിനുവേണ്ടി അഭിഭാഷകൻ അഡോൾഫ് മാത്യുവും സംസ്ഥാന സർക്കാരിനു വേണ്ടി സ്റ്റാൻഡിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കറും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |