തിരുവനന്തപുരം: വഖഫ് ബോർഡിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്ന 'പി.എസ്.സി വഖഫ് ബോർഡ് നിയമന ദേദഗതി ബിൽ' ഇന്നലെ നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷം ബില്ലിനെ എതിർത്തു. ബോർഡ് പ്രവർത്തനങ്ങളിലും അധികാരങ്ങളിലും സർക്കാർ കൈകടത്തുന്നു എന്ന ആരോപണം ബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വി.അബ്ദുറഹിമാൻ തള്ളി. നിയമനം പി.എസ്.സിക്ക് വിടാൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. എന്നാൽ, ഭരണപരമായ കാരണങ്ങളാൽ നിയമമാക്കുന്ന നടപടിയിലേക്ക് പോകാനായില്ല. ഈ ഓർഡിനൻസിനു പകരമാണ് ബിൽ കൊണ്ടുവന്നത്.
മുസ്ലിംവിഭാഗത്തിലുള്ളവർമാത്രം ഉൾപ്പെടുന്ന വഖഫ് നിയമനത്തിൽ മറ്റ് മതക്കാരും കടന്നുവരുമെന്ന് പ്രചരിപ്പിക്കാൻ ചില തത്പരകക്ഷികൾ ശ്രമിക്കുന്നുണ്ടെന്നും അത് വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ നേരിട്ട് നിയമനം നടത്തുന്നതിന് മുസ്ലിം സമുദായത്തിലുള്ള ഉദ്യോഗാർത്ഥികളുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കേണ്ടത് പി.എസ്.സിയുടെ ചുമതലയായിരിക്കും. ദേവസ്വം ബോർഡ് നിയമനങ്ങൾക്കുള്ളപോലെ ഇവിടെ റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കാൻ കഴിയില്ല. 112 തസ്തികയിലേക്ക് വഖഫ് ബോർഡ് നടത്തുന്ന നിയമനമാണ് പി.എസ്.സിക്ക് വിടുന്നത്. നിലവിൽ നിയമനം പലപ്പോഴും ദിവസവേതനാടിസ്ഥാനത്തിലും കോൺട്രാക്ടുമാണ്. ഈ നിയമനങ്ങൾ പിന്നീട് സ്ഥിരപ്പെടുന്ന രീതിയാണുള്ളത്. ഇത് പലപ്പോഴും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. നിയമഭേദഗതിയോടെ അതിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, സ്വയംഭരണാധികാരമുള്ള വഖഫ് ബോർഡിന്റെ നിയമനാധികാരം എടുത്തുകളയുന്ന നിയമഭേദഗതിയിലൂടെ ഇന്ത്യയ്ക്ക് ഒരു ചീത്ത മാതൃകയാണ് കേരളം സംഭാവന ചെയ്യുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഒരു സെൻസുമില്ലാത്ത ഇൗ നീക്കം ഇടതുസർക്കാരിന്റെ മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |