ന്യൂഡൽഹി: എട്ടു ദിവസമായി ഛത്തീസ്ഗഡിലെ ജയിലിലുള്ള രണ്ടു മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ സംസ്ഥാന സർക്കാർ അനുകൂല നിലപാടെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെങ്കിലും നിയമപരമായ ആശയക്കുഴപ്പം ഒഴിയുന്നില്ല. ഇതേത്തുടർന്ന് ഛത്തീസ്ഗഡ് ഹൈക്കാേടതിയെ സമീപിക്കാൻ കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഒഫ് ഇന്ത്യ (സി.ബി.സി.ഐ) തീരുമാനിച്ചു. അറസ്റ്റിലായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് സന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ വന്ദനയ്‌ക്കും സിസ്റ്റർ പ്രീതിയ്‌ക്കും വേണ്ടി അഡ്വ. അമൃതോ ദാസ് ഇന്ന് ജാമ്യഹർജി നൽകും.
ജാമ്യഹർജിയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് തന്നെ സന്ദർശിച്ച കേരള എം.പിമാർക്കാണ് അമിത് ഷാ ഉറപ്പുകൊടുത്തു. എൻ.ഐ.എ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ച സെഷൻസ് കോടതിയിൽ പുതിയ ഹർജി നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച കേസിൽ യു.എ.പി.എ നിയമപ്രകാരം സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടനുസരിച്ച് കേന്ദ്രസർക്കാർ ശുപാർശയോടെയാണ് കേസ് എൻ.ഐ.എ കോടതിക്ക് വിടേണ്ടത്. എന്നാൽ കേന്ദ്രസർക്കാർ ശുപാർശ നൽകിയിട്ടില്ല. ഈ നിയമവശമാണ് അമിത് ഷാ ചൂണ്ടിക്കാട്ടിയത്.
അതേസമയം എഫ്.ഐ.ആറിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കേ, ആദ്യമുന്നയിച്ച വാദങ്ങൾ തെറ്റാണെന്ന് അതേകോടതിയിൽ പ്രോസിക്യൂഷൻ നിലപാടെടുത്താൽ അംഗീകരിക്കണമെന്നില്ല. മേൽക്കാേടതിയെ സമീപിക്കണമെന്ന് കോടതി വീണ്ടും നിർദ്ദേശിച്ചാൽ ജാമ്യം വൈകും.
എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹ്‌നാൻ, കെ.സുധാകരൻ, അടൂർ പ്രകാശ്, രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ. രാഘവൻ, ജോസ് കെ മാണി, ഫ്രാൻസിസ് ജോർജ്, വി.കെ. ശ്രീകണ്ഠൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ, ജെബി മേത്തർ, കെ. രാധാകൃഷ്‌ണൻ, എ.എ. റഹീം, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, പി.പി. സുനീർ, ഇ.ടി. മുഹമ്മദ് ബഷീർ, അബ‌്ദുസമദ് സമദാനി, ഹാരിസ് ബീരാൻ എന്നിവരാണ് അമിത് ഷായെ സന്ദർശിച്ചത്.
പ്രതിഷേധം കണ്ണുതുറപ്പിച്ചു
സഭാ നേതൃത്വങ്ങൾ കേരളത്തിലും എം.പിമാർ പാർലമെന്റിലും നടത്തിയ പ്രതിഷേധങ്ങളെ തുടർന്നാണ് കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടതെന്നാണ് സൂചന. ഡൽഹിയിലുള്ള ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായുമായി ചർച്ച ചെയ്‌തതായും അറിയുന്നു. കേരളത്തിലെ ബി.ജെ.പി നേതൃത്വവും കന്യാസ്ത്രീകൾക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ട്.
സ്വന്തം ഇഷ്ടപ്രകാരം പോയെന്ന് പെൺകുട്ടി
സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകൾക്കൊപ്പം ആഗ്രയിലേക്ക് പോകാനിറങ്ങിയതെന്ന് ഛത്തീസ്ഗഢ് സ്വദേശികളായ പെൺകുട്ടി. ജയിലടയ്ക്കുമെന്ന് പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി ഒരു ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു. യാത്രയ്ക്ക് ആരും നിർബന്ധിച്ചിട്ടില്ല. ഇക്കാര്യത്തിൽ പൊലീസ് പറയുന്നത് തെറ്റാണ്. എഫ്.ഐ.ആറിലെ മൊഴി പൊലീസ് എഴുതി ചേർത്തതാണെന്നും പെൺകുട്ടി വെളിപ്പെടുത്തി.
കേന്ദ്രസർക്കാർ കന്യാസ്ത്രീകൾക്കൊപ്പമാണ്.
രാഷ്ട്രീയ താത്പര്യമില്ല.
- കേരള എം. പിമാരോട്
അമിത് ഷാ പറഞ്ഞത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |