കൊച്ചി: സിനിമാ, പരസ്യചിത്ര സംവിധായകൻ കെ.എൻ. ശശിധരൻ (72) നിര്യാതനായി. ഇടപ്പള്ളിയിലെ വസതിയിൽ ഉറക്കത്തിനിടെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ഗുരുവായൂർ ചാവക്കാട് സ്വദേശിയാണ്. ഭാര്യ: വീണ ശശിധരൻ. മക്കൾ: റിതു, മുഖിൻ. മരുമകൾ: ഇന്ദുലേഖ.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡിപ്ളോമ നേടിയ ശശിധരൻ അക്കരെ എന്ന സിനിമയാണ് ആദ്യം സംവിധാനം ചെയ്തത്. 1984ൽ പുറത്തിറങ്ങിയ അക്കരെയിൽ മമ്മൂട്ടി, മോഹൻലാൽ, ഭരത് ഗോപി, മാധവി, റാണി പത്മിനി തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.
1985ൽ പുറത്തിറങ്ങിയ കാണാതായ പെൺകുട്ടിയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമ. മമ്മൂട്ടി, ജയഭാരതി, ഭരത് ഗോപി തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. 2014ൽ പുറത്തിറങ്ങിയ ഏറ്റവുമൊടുവിലത്തെ സിനിമ നയനയിൽ അനുപംഖേറും പ്രധാനവേഷം ചെയ്തിരുന്നു.
പ്രശസ്തമായ നിരവധി ടെലിവിഷൻ പരസ്യചിത്രങ്ങളുടെ സംവിധായകനുമാണ് ശശിധരൻ. കാവ്യാമാധവനും സിദ്ദിഖും അഭിനയിച്ച 'വന്നല്ലോ വനമാല' എന്ന സോപ്പിന്റെ പരസ്യം പ്രശസ്തമാണ്. സൂര്യരേഖ ഫിലിംസ് എന്ന നിർമ്മാണ സ്ഥാപനം അദ്ദേഹത്തിന്റേതാണ്. 1980കളിൽ ടി.വി മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മാഷ് എന്ന ടെലിഫിലിം നിർമ്മിച്ച് സംവിധാനംചെയ്തു. കോർപ്പറേറ്റ് ചിത്രങ്ങൾ, ഡോക്യുമെന്ററികൾ എന്നിവയുടെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞതോടെ മുഖ്യധാരാ സിനിമയിൽനിന്ന് പിൻവാങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |