തിരുവനന്തപുരം: ഇടുക്കിയിലെ പരിസ്ഥിതി വിഷയങ്ങളിൽ പി.ടി. തോമസിനോടൊപ്പം നിൽക്കാൻ ബാഹ്യസമ്മർദ്ദത്താൽ സാധിച്ചില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. തോമസിന്റെ നിലപാടുകളായിരുന്നു ശരി. അദ്ദേഹം പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നായിരുന്നു. ഉള്ളിലൊരു കാര്യം വച്ച് മറ്റൊന്ന് പ്രവർത്തിക്കുന്ന സ്വഭാവം തോമസിനില്ലായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റിയുടെ റിപ്പോർട്ടിലുൾപ്പെടെ പി.ടി. തോമസ് നിലപാടുകളിലുറച്ച് നിന്നു. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നുണ്ടായിരുന്നെങ്കിലും അതിന് കഴിഞ്ഞില്ല. കെ.എസ്.യു സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണ സമ്മേളനത്തിലാണ് ഉമ്മൻചാണ്ടിയുടെ തുറന്നുപറച്ചിൽ.
പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാകുന്നത് ജനാധിപത്യത്തിന് പോറലേല്പിക്കുന്നതാണ്. പി.ടി. തോമസ് എന്ന പൊതുപ്രവർത്തകന്റെ പ്രസക്തി അവിടെയാണ്. തന്നെ എങ്ങനെ ബാധിക്കുമെന്ന് നോക്കാതെ ഇടുക്കിയുടെ പരിസ്ഥിതി സംരക്ഷണത്തിനായി തോമസ് നിലപാടെടുത്തു. താൻ വിശ്വസിക്കുന്ന പരിസ്ഥിതി സംരക്ഷണ നിലപാടിൽ അന്ത്യം വരെ ഉറച്ചുനിൽക്കുകയും അതിനായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അസ്വാഭാവികമെന്ന് തോന്നുന്ന നിലപാടുകൾ രാഷ്ട്രീയ ജീവിതത്തിൽ സ്വീകരിച്ച നേതാവായിരുന്നു പി.ടി. തോമസെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |