തിരുവനന്തപുരം: ഭർത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി അറ്റുതൂങ്ങിയ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച യുവതിയ്‌ക്ക് എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയകൾക്കൊടുവിൽ കൈപ്പത്തി തുന്നിച്ചേർത്തു. തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പത്തരലക്ഷം രൂപ വേണ്ടി വരുമെന്ന് പറഞ്ഞതോടെയാണ് പത്തനംതിട്ട കലഞ്ഞൂർ പറയൻകോട് ചാവടിമലയിൽ വിദ്യയെ(27)
ബന്ധുക്കൾ മെഡിക്കൽ കോളേജിലെത്തിച്ചത്. ബി.പി.എൽ കാർഡുള്ളതിനാൽ മെഡിക്കൽ കോളേജിൽ സൗജന്യമായാണ് ചികിത്സ.
ശനിയാഴ്‌ച രാത്രി 12ന് തുടങ്ങിയ ശസ്ത്രക്രിയ പൂർത്തിയാക്കി ഞായർ രാവിലെ ഒൻപതോടെ യുവതിയെ മൾട്ടി ഡിസിപ്ളിനറി ഐ.സിയുവിലേക്ക് മാറ്റി. 48 മണിക്കൂർ നിരീക്ഷണത്തിലാണിപ്പോൾ. അസ്ഥിരോഗ വിഭാഗത്തിലെയും പ്ലാസ്റ്റിക് സർജറിയിലെയും അനസ്‌തേഷ്യയിലെയും ഡോക്ടർമാർ വിശ്രമമില്ലാതെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഞരമ്പുകളും അസ്ഥികളുമെല്ലാം തുന്നിച്ചേർത്ത് കൈപ്പത്തി പൂർവസ്ഥിതിയിലാക്കിയത്. അസ്ഥികൾ കമ്പിയിട്ട് ഉറപ്പിച്ചശേഷം ഞരമ്പുകളും അറ്റുപോയ രക്തക്കുഴലുകളും മറ്റു സൂക്ഷ്‌മനാഡികളുമെല്ലാം തുന്നിച്ചേർക്കുന്നതിന് അതിസങ്കീർണ ശസ്ത്രക്രിയയാണ് വേണ്ടിവന്നത്.
ശനിയാഴ്ച രാത്രി എട്ടോടെയാണ് വിദ്യയെ ഭർത്താവ് സന്തോഷ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്. വെട്ടുകത്തി കൊണ്ടുള്ള വെട്ട് തടുക്കുന്നതിനിടെ വെട്ടേറ്റ് ഇടതു കൈപ്പത്തി അറ്റുതൂങ്ങി. വലതുകൈയ്യിലെ വിരലുകൾക്കും പരിക്കുണ്ട്. ബന്ധുക്കൾ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
പത്തരലക്ഷം രൂപ ചെലവാകുമെന്നും ശസ്ത്രക്രിയ നടന്നാൽ വിജയിക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഡോക്ടർമാർ അറിയിച്ചതായി വിദ്യയുടെ അച്‌ഛൻ വിജയൻ പറഞ്ഞു.
വിവരമറിഞ്ഞ് മന്ത്രി വീണാജോർജിന്റെ ഓഫീസ് ഇടപെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യയുടെ അച്ഛൻ വിജയന്റെ മുതുകിലും വെട്ടേറ്റു.മുറിവിൽ 12 തുന്നലുകളുണ്ട്.
വിദ്യയുടെ കൈപ്പത്തി തുന്നിച്ചേർത്ത ശസ്ത്രക്രിയാസംഘത്തിൽ അസ്ഥിരോഗവിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനോയ്, ഡോ. രോഹിത്, ഡോ. ജെയ്സൺ, പ്ലാസ്റ്റിക് സർജറി അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനോദ്, ഡോ. ലിഷ,ഡോ. വൃന്ദ, ഡോ. ചാൾസ്, അനസ്‌തേഷ്യവിഭാഗത്തിൽ നിന്ന് ഡോ.സുരയ്യ, ഡോ.ആതിര എന്നിവർക്കൊപ്പം നേഴ്സ് രമ്യയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |