സണ്ണി ജോസഫ് `ആഭ്യന്തരമന്ത്രി'
തിരുവനന്തപുരം: പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് രണ്ട് പക്ഷമായി തിരിഞ്ഞ് സമാന്തര സമ്മേളനം നടത്തുന്നതിനും ഇന്നലെ നിയമസഭ സാക്ഷ്യം വഹിച്ചു.
സഭാ അദ്ധ്യക്ഷനെയും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ആഭ്യന്തര മന്ത്രിയെയുമെല്ലാം സാങ്കൽപ്പികമായി അവതരിപ്പിച്ച് സമാന്തര സഭ കൊഴുത്തു. ഭരണപക്ഷ അംഗങ്ങൾ പ്രസംഗിക്കുന്നതിനിടെ, തൊണ്ടപൊട്ടുമാറുച്ചത്തിൽ പ്രതിപക്ഷാംഗങ്ങൾ സമാന്തര സഭയിൽ പ്രസംഗിച്ചു.
സ്പീക്കർ തള്ളിയ അടിയന്തര പ്രമേയ നോട്ടീസ് റോജി എം ജോൺ അവതരിപ്പിച്ചതിന് പിന്നാലെ സമാന്തരസഭയിൽ അതേക്കുറിച്ച് ചർച്ച തുടങ്ങി. ബ്രഹ്മപുരത്തെ മാലിന്യസംസ്കരണത്തിൽ സർക്കാരിനുണ്ടായ വീഴ്ചകളും കോടികളുടെ അഴിമതികളുമെല്ലാം പ്രതിപക്ഷാംഗങ്ങൾ സമാന്തര സഭയിൽ അവതരിപ്പിച്ചു. ന്യായീകരിക്കാനെത്തിയ 'ആഭ്യന്തര മന്ത്രി ' സണ്ണി ജോസഫിനെ സമാന്തര സഭയിലെ പ്രതിപക്ഷാംഗങ്ങൾ കൂക്കിവിളിച്ചും ബഹളം വച്ചും നാണംകെടുത്തി.
ധനാഭ്യർത്ഥന ചർച്ചയിൽ ഭരണപക്ഷ അംഗങ്ങൾ പ്രസംഗിക്കുമ്പോഴായിരുന്നു സമാന്തര സഭയിലെ മറുപ്രസംഗം. മൈക്കിലൂടെയുള്ള ഭരണപക്ഷ അംഗങ്ങളുടെ പ്രസംഗത്തേക്കാൾ ഉച്ചത്തിലായിരുന്നു സമാന്തര സഭയിലെ പ്രതിപക്ഷാംഗങ്ങളുടെ മൈക്കില്ലാതെയുള്ള പ്രസംഗം. പലപ്പോഴും ഭരണ, പ്രതിപക്ഷാംഗങ്ങൾ നേർക്കുനേർ പാഞ്ഞെത്തി പോർവിളിയും വാഗ്വാദവും കൂക്കുവിളിയും നടത്തി.
മമ്മൂട്ടിയെ വയനാട്ടിലാക്കി,
ലാൽ ഉടൻ ഇങ്ങോട്ട് വരേണ്ട
ബ്രഹ്മപുരത്തെ വിഷപ്പുകയിൽ നിന്ന രക്ഷനേടാൻ മമ്മൂട്ടിയെ വയനാട്ടിലേക്ക് മാറ്റി... ഷൂട്ടിംഗിനായി ഉത്തരേന്ത്യയിലുള്ള മോഹൻലാലിനോട് അവിടെത്തന്നെ തുടരാൻ നിർദ്ദേശിച്ചു... പ്രമുഖ വ്യവസായി എം.എ. യൂസഫലി രണ്ടുമാസത്തേക്ക് കൊച്ചിയിൽ വരേണ്ട...
പ്രതിപക്ഷത്തിന്റെ സമാന്തര സഭയിലാണ് സർക്കാരിനെ പരിഹസിക്കുന്ന ഈ പരാമർശങ്ങൾ ഉണ്ടായത്.
സ്പീക്കർ അനുമതി നിഷേധിച്ച അടിയന്തര പ്രമേയം കോൺഗ്രസ് അംഗം റോജി. എം. ജോൺ സമാന്തര സഭയിൽ അവതരിപ്പിച്ചു. 'ആഭ്യന്തര മന്ത്രി'യായി മറുപടി പറഞ്ഞ സണ്ണിജോസഫാണ് മമ്മൂട്ടിയെയും മോഹൻ ലാലിനെയും യൂസഫലിയെയും പരാമർശിച്ച് സർക്കാരിനെ പരിഹസിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |