തൃശൂർ: മുല്ലശ്ശേരിയിൽ അവയവക്കച്ചവടത്തിന് നേതൃത്വം നൽകിയ ജില്ലയിലെ മുഖ്യ ഏജന്റും ദാതാക്കളിൽ ചിലരും ഫോൺ ഓഫാക്കി മുങ്ങി. ചിലർ വാടകവീട് മാറി. മുല്ലശ്ശേരി ലക്ഷം വീട് കോളനി, ആശുപത്രി, ക്ഷേത്രപരിസരം എന്നിവിടങ്ങളിലെ ചിലരാണ് ഫോൺ ഓഫാക്കിയത്. ചിലരിൽ നിന്ന് പൊലീസ് വിവരം ശേഖരിച്ചെങ്കിലും തെളിവ് കിട്ടാൻ, ശസ്ത്രക്രിയ നടത്തിയ എറണാകുളത്തെ ആശുപത്രി രേഖകൾ പരിശോധിക്കേണ്ടിവരും. അവയവ മാഫിയയുടെ ഉന്നതബന്ധം ഭയന്ന് ഇതിന് പൊലീസ് ഒരുക്കമല്ലെന്ന് ആക്ഷേപമുണ്ട്.
പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വിലാസം പുറത്തുവന്ന ഇരകളിൽ ആറ് പേരിൽ ചിലരുടെ മൊഴിയെടുത്തു. അവയവം നൽകിയത് ബന്ധുക്കൾക്കാണെന്ന നിലപാടിലാണ് ദാതാക്കൾ. കച്ചവടത്തെപ്പറ്റി പറഞ്ഞാൽ കേസിൽ പ്രതികളാകുമെന്നാണ് ഭയം. ഒന്നും വെളിപ്പെടുത്തരുതെന്ന് ഏജന്റുമാർ ഭീഷണിപ്പെടുത്തിയിരിക്കാമെന്ന് പൊലീസ് കരുതുന്നു.
മുല്ലശ്ശേരിയിലെ അവയവക്കച്ചവടത്തെപ്പറ്റി കഴിഞ്ഞ നവംബറിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയ മുൻ പഞ്ചായത്ത് പ്രസിഡന്റും സാന്ത്വനം ജീവകാരുണ്യ സമിതി പ്രസിഡന്റുമായ സി.എ ബാബു ഉൾപ്പെടെ ചിലരിൽ നിന്നും പൊലീസ് വിവരം ശേഖരിച്ചു.
തുടക്കം 30 വർഷം മുമ്പ്
തീരദേശത്തു മാത്രമല്ല, ജില്ലയിലെ മറ്റിടങ്ങളിലും അവയവക്കച്ചവടം നടന്നിട്ടുണ്ടെന്നും വെളിപ്പെട്ടു. സ്വയംസഹായ സംഘങ്ങളിൽ നിന്നും മറ്റും വായ്പയെടുത്ത പാവങ്ങളാണ് കെണിയിലായത്. മൂന്ന് പതിറ്റാണ്ടായി അവയവക്കച്ചവടത്തിന് ചുക്കാൻ പിടിക്കുന്ന ഒരു സ്ത്രീ ഉൾപ്പെടെ രണ്ട്പേരുടെ വിവരങ്ങൾ സി.എ ബാബു അഞ്ച് മാസം മുമ്പ് പൊലീസിന് നൽകിയിരുന്നു. തെളിവില്ലെന്നുപറഞ്ഞ് പൊലീസ് കേസ് അവസാനിപ്പിച്ചു.
സാബിത്ത് താമസിച്ചത് വലപ്പാട്ട്
ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയതിന് അറസ്റ്റിലായ സാബിത്ത് നാസർ കുറച്ചുകാലം തൃശൂർ വലപ്പാട്ട് വാടകയ്ക്ക് താമസിച്ചിരുന്നു. ഇയാൾ തൃശൂർ സ്വദേശി അല്ലെന്നാണ് വിവരം. മുല്ലശ്ശേരിയിലെ അവയവക്കച്ചവടവുമായി തനിക്ക് ബന്ധമില്ലെന്നാണ് സാബിത്ത് പറഞ്ഞത്. എങ്കിൽ വലപ്പാട്ട് താമസിച്ചത് എന്തിനെന്ന ചോദ്യമുയരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |