തിരുവനന്തപുരം: സംസ്ഥാനത്ത് സംരംഭകർക്ക് നാല് ശതമാനം പലിശനിരക്കിൽ വായ്‌പ നൽകുന്നതിന് 37 ബാങ്കുകൾ തയ്യാറായിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. മൂന്നു മാസത്തിനിടെ 34,303 സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിലൂടെ 2,409 കോടിയുടെ നിക്ഷേപം ലഭിച്ചു. 80,000ത്തോളംപേർ പുതിയ സംരംഭകരാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വ്യവസായ സംരംഭങ്ങൾക്കായി കിൻഫ്രയുടെ പഠനത്തിൽ 361.42 ഏക്കർ ഭൂമി അധികം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന് ഒമ്പത് സ്ഥാപനങ്ങൾക്ക് സംരംഭങ്ങൾ തുടങ്ങാൻ 40 ഏക്കർ നൽകുന്നതിനുള്ള പദ്ധതി തയ്യാറാക്കി വരികയാണ്. ലാഭത്തിലായ പൊതുമേഖലാസ്ഥാപനങ്ങളുടെ എണ്ണം 16ൽ നിന്ന് 26 ആയി ഉയർന്നിട്ടുണ്ട്.
പൊതുമേഖലാസ്ഥാപനങ്ങൾ മത്സരക്ഷമമായും ലാഭകരമായും പ്രവർത്തിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ എല്ലാം സ്വകാര്യവത്കരിക്കുന്നതാണ് കേന്ദ്രനയം. അതിന്റെ ഭാഗമാണ് തന്ത്രപ്രധാന മേഖലയിൽപോലും സ്വകാര്യ മൂലധന കമ്പനികളെ അനുവദിക്കുന്നത്. ഇൽമനൈറ്റ് പോലുള്ള ധാതുക്കളുടെ ഉടമസ്ഥാവകാശം ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്കാണ്. എന്നാൽ, ഇവയുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം കേന്ദ്രത്തിന് ലഭിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.
പാരിസ്ഥിതിക സന്തുലനം പാലിച്ചാണ് ഖനനം നടക്കുന്നത്. എന്നാൽ സ്വകാര്യ കുത്തകകൾ കടന്നു വരുമ്പോൾ തീരദേശത്ത് പാരിസ്ഥിതികാഘാതം ഉണ്ടാവുന്ന തരത്തിലായിരിക്കും പ്രവർത്തനം. ആശങ്കകൾ കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. നിയമപരമായ നടപടികൾകൂടി പരിശോധിച്ചശേഷം വീണ്ടും കത്തു നൽകും.
എച്ച്.എൽ.എൽ: ബിഡ് തള്ളി
സംസ്ഥാനത്തിന്റെ ഭൂമിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ ഏറ്റെടുക്കുന്നതിന് കേരളം തയ്യാറായിരുന്നു. നിയമപ്രകാരം ലേലത്തിൽ കെ.എസ്.ഐ.ഡി.സി പങ്കെടുക്കുകയും ചെയ്തു. എന്നാൽ ബിഡ് തള്ളിയെന്നാണ് കേന്ദ്രം അറിയിച്ചത്.
ബാങ്കിംഗ് ഭേദഗതി സഹകരണ
മേഖലയെ പ്രതികൂലമായി ബാധിച്ചു : മന്ത്രി
തിരുവനന്തപുരം : കേന്ദ്രം ബാങ്കിംഗ് റെഗുലേഷൻ നിയമത്തിൽ വരുത്തിയ ഭേദഗതികളിൽ പലതും സംസ്ഥാനത്തിന്റെ അധികാരങ്ങൾ കവരുന്നതും സഹകരണ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധവുമാണെന്നും ഇത് സഹകരണ മേഖലയെ പ്രതികൂലമായി ബാധിച്ചെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ആദായ നികുതി നൽകുന്നതിൽ നിന്നും സംസ്ഥാനത്തെ സഹകരണസംഘങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നിവേദനം നൽകിയെങ്കിലും പരിഗണിച്ചില്ല.
ആധാരം ഹാജരാക്കുന്ന ദിവസം തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള ടെംപ്ലേറ്റ് ബെയ്സ്ഡ് രജിസ്ട്രേഷൻ സംവിധാനത്തിന് ഭരണാനുമതിയായി. ആധാരകക്ഷികളുടെ ഫോട്ടോയും വിരൽ പതിപ്പും കമ്പ്യൂട്ടർ മുഖേന രേഖപ്പെടുത്തുന്ന സംവിധാനം ഏർപ്പെടുത്തിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പട്ടം സബ് രജിസ്ട്രാർ ഓഫീസിൽ ഇത് നടപ്പാക്കിയെങ്കിലും ചില പരിഷ്കാരങ്ങൾ കൂടി ആവശ്യമായി വന്നതിനാൽ പദ്ധതി താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. സബ് രജിസ്ട്രാർ ഓഫീസിലേക്കുള്ള എല്ലാ ഫീസുകളും ഇ-പേയ്മെന്റായി അടയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |