തൃശൂർ: ഒരു കവിത ജീവൻ തുടിക്കുന്ന ചരിത്രമാവുകയാണ് പുത്തൂരിൽ. വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'കൃഷ്ണമൃഗങ്ങൾ' എന്ന പ്രശസ്തമായ കവിതയ്ക്കാണ് ചരിത്ര നിയോഗം. പക്ഷിമൃഗാദികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ പരിപാലിക്കുംവിധം, അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് കവിതയുടെ സ്വാധീനം ഇതൾവിടർത്തുന്നത്.
ആസ്‌ട്രേലിയൻ സൂ ഡിസൈനറായ ജോൺ കോ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിലും ലേ ഔട്ടിലും വലിയ മാറ്റങ്ങളില്ലാതെയാണ് പാർക്ക് യാഥാർത്ഥ്യമാകുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് നിർമ്മാണം. രണ്ടാം ഘട്ടം നടക്കുകയാണിപ്പോൾ.
കഥ ഇങ്ങനെ:
1985ൽ, തൃശൂർ മൃഗശാലയുടെ ശതാബ്ദി ആഘോഷവേളയിൽ, തിങ്ങിനിറഞ്ഞ കൂടുകളിൽ കിടന്ന് ഏതാനും മാനുകൾ ചത്തു. അതിൽ കവി മനസ് പിടഞ്ഞു. കൂട്ടിൽ അവ തലതല്ലി ചത്തതും പട്ടികൾ കടിച്ചുവലിച്ചതുമെല്ലാം 'കൃഷ്ണമൃഗങ്ങൾ' എന്ന കവിതയിൽ പ്രതിധ്വനിച്ചു.
കവിത വായിച്ച സി. അച്ചുതമേനോൻ ജനപ്രതിനിധികളുടെയും ഭരണകൂടത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തി. സുകുമാർ അഴീക്കോടും രംഗത്തെത്തി. പുത്തൂരിൽ വിശാലമായ മൃഗശാല സ്ഥാപിക്കാമെന്ന് 1994 ൽ സർക്കാർ നിർദ്ദേശമുണ്ടായി. ഇ.കെ. നായനാർ മുഖ്യമന്ത്രിയും ടി.കെ. രാമകൃഷ്ണൻ സാംസ്‌കാരിക മന്ത്രിയും ആയിരിക്കെ, 1996ൽ, പുത്തൂരിൽ സുവോളജിക്കൽ പാർക്ക് സ്ഥാപിക്കാനുള്ള ആദ്യ ഉത്തരവുണ്ടായി.
പാർക്ക് വനം വകുപ്പിന്റെ കീഴിലാക്കാനും തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ അവിടേക്ക് മാറ്റാനും 2011ൽ യു.ഡി.എഫ് സർക്കാർ തീരുമാനമെടുത്തു. 2016ൽ എൽ.ഡി.എഫ് സർക്കാർ സുവോളജിക്കൽ പാർക്കും വന്യജീവി സംരക്ഷണ ഗവേഷണ കേന്ദ്രവും കേരളത്തിന്റെ അഭിമാന പദ്ധതിയായി ഏറ്റെടുത്തു. 'കിഫ്ബി' യിൽ നിന്നു ഫണ്ട് ലഭ്യമാക്കി. ഇപ്പോൾ സ്ഥലം എം.എൽ.എയും റവന്യു മന്ത്രിയുമായ കെ. രാജന്റെ ഇടപെടൽ പാർക്ക് യാഥാർത്ഥ്യമാക്കാൻ വഴിയൊരുക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗം പകരാൻ ഫ്രണ്ട്‌സ് ഒഫ് സൂവും സെക്രട്ടറി എം. പീതാംബരനും രംഗത്തുണ്ട്.
''പട്ടടഞ്ഞീടുന്നു പാവങ്ങൾ മാനുകൾ,
പട്ടികൾ പേർത്തും പെരുകിടുന്നു
പൗരമനഃസാക്ഷി പിന്നീടുണ,ർന്നിതിൻ
കാരണ കാര്യങ്ങളന്വേഷിയ്‌ക്കേ...
-കൃഷ്ണമൃഗങ്ങളിലെ വരികൾ
''ഏഷ്യയിലെ മികച്ച വന്യജീവി സംരക്ഷണ ഗവേഷണ കേന്ദ്രമായും വിനോദസഞ്ചാര കേന്ദ്രമായും ഈ പാർക്ക് മാറും.
-കെ. രാജൻ
റവന്യു മന്ത്രി
-പാർക്ക്
388 ഏക്കർ വിസ്തൃതി
360 കോടി രൂപ ചെലവ്
269.75 കോടി കിഫ്ബി
40 കോടി പ്ലാൻ ഫണ്ട്
23 വാസസ്ഥലങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |