ലക്‌നൗ: വാട്ടർ പാർക്കിലെ സ്ളൈഡിൽ കളിച്ചതിന് പിന്നാലെ ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ നോയിഡയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഡൽഹി ആദർശ് നഗർ സ്വദേശിയായ ധൻജയ് മഹേശ്വരി എന്ന യുവാവാണ് മരണപ്പെട്ടത്.
ധൻജയും നാല് സുഹൃത്തുക്കളും ഗ്രേറ്റർ ഇന്ത്യ പ്ളേസ് മാളിലെ എന്റർടെയിൻമെന്റ് സിറ്റി വാട്ടർ പാർക്കിലാണ് അവധിദിവസം ചെലവഴിക്കാനായി എത്തിയത്. വസ്‌ത്രങ്ങൾ മാറി സാധനങ്ങളെല്ലാം ലോക്ക്‌റൂമിൽ സൂക്ഷിച്ചതിനുശേഷം നാലുപേരും സ്ളൈഡിൽ ഇറങ്ങി. ഓരോരുത്തരായി സ്ളൈഡിൽ കളിക്കുന്നതിനിടെ ധൻജയ്ക്ക് പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നിലത്തിരുന്ന് അൽപ്പം വിശ്രമിച്ചെങ്കിലും സുഖം പ്രാപിക്കാതെ വന്നതോടെ അടുത്തുള്ള കൈലാഷ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മാൾ അധികൃതർ തന്നെയാണ് യുവാവിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനകൾക്ക് പിന്നാലെ ധൻജയ് മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
ഇതിനിടെ ധൻജയുടെ മാതാപിതാക്കളും ആശുപത്രിയിലെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. മാൾ അധികൃതരുടെ അനാസ്ഥ മൂലമാണ് മകൻ മരണപ്പെട്ടതെന്ന് ധൻജയുടെ കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |