തിരുവനന്തപുരം: നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ജന്മവാർഷിക ദിനമായ 23ന് പാർലമെന്റിലെ സെൻട്രൽ ഹാളിൽ മുഴങ്ങുന്ന ശബ്ദങ്ങളിലൊന്ന് ചെമ്പഴന്തി ചെല്ലമംഗലം ശങ്കർനിവാസിൽ രോഹിണിയെന്ന 26കാരിയുടേതാണ്. നേതാജി അനുസ്മരണത്തിന്റെ ഭാഗമായി ലോകസഭാ സെക്രട്ടേറിയറ്റ് കേന്ദ്ര യുവജനകാര്യ മന്ത്രാലയവുമായി ചേർന്ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ നെഹ്റു യുവകേന്ദ്രയെ പ്രതിനിധീകരിച്ചാണ് രോഹിണി എം കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയായി സംസാരിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ മൂന്നുമിനിട്ടാണ് ഹിന്ദിയിലുള്ള പ്രസംഗത്തിന് ലഭിക്കുക. നേതാജി യുവജനങ്ങളിൽ ചെലുത്തിയ സ്വാധീനവും അദ്ദേഹത്തിന്റെ ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കിയാവും പ്രസംഗം.കുട്ടിക്കാലം മുതൽ പ്രസംഗ മത്സരങ്ങളിൽ താത്പര്യമുണ്ടായിരുന്ന തനിക്ക് ലഭിക്കുന്ന വലിയ അവസരമാണിതെന്ന് രോഹിണി കേരളകൗമുദിയോട് പറഞ്ഞു.
പ്രസംഗ മത്സരത്തിൽ പങ്കെടുക്കുന്നവരുടെ സോഷ്യൽ മീഡിയ കൂട്ടായ്മയിൽ വന്ന ഒരു പരസ്യമാണ് രോഹിണിയെ പാർലമെന്റിൽ എത്തിച്ചത്. വിവിധ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിൽ നെഹ്റു യുവകേന്ദ്ര നടത്തിയ പ്രസംഗ മത്സരത്തിലൂടെ 27 പേർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിൽ ദേശീയതല സമിതിയുടെ അന്തിമപട്ടികയിലെത്തിയ എട്ടുപേരിൽ ഒരാളാണ് രോഹിണി. പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താനും റിപ്പബ്ളിക് ദിനാഘോഷ പരേഡ് പ്രത്യേക പവലിയനിൽ ഇരുന്ന് വീക്ഷിക്കാനുമുള്ള അവസരവും രോഹിണിക്ക് ലഭിക്കും. 2020ലെ നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനമടക്കം ഇന്റർ യൂണിവേഴ്സിറ്റി പ്രസംഗ- ഡിബേറ്റ് മത്സരങ്ങളിൽ വിജയിയായിരുന്നു. ചെമ്പഴന്തി എസ്. എൻ കോളേജിൽ നിന്നും ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. അച്ഛൻ ജയചന്ദ്രനും അമ്മ മിനിയും സഹോദരൻ ശങ്കറും ഭർത്താവ് വിഷ്ണു ജഗന്നാഥനും രോഹിണിക്ക് പിന്തുണയുമായുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |