കോട്ടയം : ബി.ജെ.പിക്ക് ഒരവസരം കൂടി ലഭിച്ചാൽ രാജ്യത്ത് സർവനാശമാകും ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്ത് അപകടമാണ് അമിത് ഷായ്ക്ക് കേരളത്തെക്കുറിച്ച് പറയാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. സി.പി.എം വാഴൂർ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. '' കൂടുതൽ പറയുന്നില്ല എന്നാണ് അമിത്ഷാ പറഞ്ഞത്, പറഞ്ഞോളൂ, എന്തിനാണ് പകുതി പറഞ്ഞ് നിറുത്തുന്നത്. കേരളത്തിന്റെ സ്ഥിതി എന്താണെന്ന് എല്ലാവർക്കും അറിയാം. എന്ത് കുഴപ്പമാണ് കേരളത്തിലുള്ളതെന്ന് അമിത് ഷാ പറയണം. കർണാടകയിൽ ന്യൂനപക്ഷ വിഭാഗങ്ങൾ വ്യാപക ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരാണ്. എന്നാൽ ഇത് മറച്ചുവച്ചാണ് കർണാടകത്തിൽ അമിത്ഷായുടെ പ്രസംഗം.
കേരളത്തിൽ ഗുസ്തി പിടിക്കുന്നവർ ത്രിപുരയിൽ ദോസ്തുക്കൾ എന്നാണ് മോദി പരിഹസിച്ചത്. കോൺഗ്രസ് നടത്തിയ അതിക്രമങ്ങളെയും ത്രിപുരയിലെ പാർട്ടി നേതൃത്വം നേരിട്ട ചരിത്രമുണ്ട്. ത്രിപുരയിൽ പാർട്ടിയെ ഇല്ലാതാക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. ആ നീക്കത്തെ പാർട്ടി ചെറുത്ത് തോൽപ്പിച്ചു. എന്നാൽ ഇന്ന് സംഘപരിവാർ അതിക്രമങ്ങളുടെ വിളനിലമായി ത്രിപുര മാറി. ഇത്തരത്തിൽ വസ്തുതകളെ മറച്ചുപിടിച്ച് മോദിയും അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |