തിരുവനന്തുപുരം: പൊതുഗതാഗത സംവിധാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാൻ സർക്കാർ സ്വീകരിച്ച വിവിധ നടപടികളുടെ ഫലമായി സംസ്ഥാനത്തെ ഇ വാഹനങ്ങളുടെ എണ്ണം 2021 നിന്നും 2022 ആയപ്പോഴേക്കും 455 ശതമാനം വർദ്ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇ മൊബിലിറ്റി, പാരമ്പര്യേതര ഊർജ്ജ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്തർദേശീയ കോൺഫറൻസും എക്‌സ്‌പോയും ആയ ഇവോൾവിന്റെ രണ്ടാമത്തെ എഡിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും യാഥാർത്ഥ്യമാണെന്നിരിക്കെ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വാഹനങ്ങൾ പാരമ്പര്യേതര ഊർജ്ജത്തിലേക്ക് മാറേണ്ടതുണ്ട്. ഇതിനായി വിവിധ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്. 2018 ൽ തന്നെ ഇ വാഹന നയം പ്രഖ്യാപിച്ച് ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങിയ സംസ്ഥാനമാണ് കേരളം.
വാഹനങ്ങളുടെ വലിയ വിലയും ഒറ്റ തവണ ചാർജിൽ സാദ്ധ്യമാകുന്ന കുറഞ്ഞ സഞ്ചാര ദൂരവും ആളുകളെ ഇ വാഹനങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന അവസ്ഥയുണ്ട്. ബാറ്ററി സ്വാപ്പിംഗ് പോലുള്ള നടപടികളിലൂടെ ഇക്കാര്യങ്ങൾ പരിഹരിക്കാനാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഹയാത്ത് റിജൻസിൽ നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.രാജീവ് കെ.രാജൻ, മേയർആര്യ രാജേന്ദ്രൻജർമ്മൻ കോൺസൽ ആക്ഹിം ബുർക്കാട്ട്, ചീഫ് സെക്രട്ടറി വി.പിജോയി, ട്രാൻസ്‌പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പി.എസ്. പ്രമോജ് ശങ്കർ എന്നിവർ സംബന്ധിച്ചു.
ഇ-വാഹന പ്രദർശനമൊരുക്കി മോട്ടോർവാഹന വകുപ്പ്
തിരുവനന്തപുരം: പൃഥ്വിരാജും കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരുമൊക്കെ സ്വന്തമാക്കിയ മിനി കൂപ്പർ ഇലക്ട്രിക് കാറിനെ ഒന്നടുത്തു കാണണോ? 1.60 കോടി രൂപ വിലയുളള പോർഷെ കാറിൽ ഇരുന്നു നോക്കണോ? നേരെ തൈയ്ക്കാട് പൊലീസ് മൈതാനത്തിലേക്ക് പോയ്ക്കൊള്ളൂ.
ഭാവിയിലെ ഇലക്ട്രിക് സ്‌പോർട്‌സ് കാറുകളെയും ഇരുചക്രവാഹനങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് മോട്ടോർവാഹന വകുപ്പിന്റെ ഇ-വാഹന പ്രദർശനത്തിലാണ് ന്യൂജനറേഷൻ ഹരിത ഇന്ധന വാഹനങ്ങൾ എത്തിയിട്ടുള്ളത്.
56 ലക്ഷത്തിന്റെ മിനി കൂപ്പറും 1.32 കോടിയുടെ ഇലക്ട്രിക് ബി.എം.ഡബ്ല്യൂവും ഉൾപ്പടെ വമ്പൻ വാഹന നിരയാണ് മേളയിലുള്ളത്. ഇന്ധന വില വർദ്ധനയിൽ പേടിക്കുന്ന ഇടത്തരം കുടുംബങ്ങൾക്ക് ചേരുന്ന ചെറുകാറുകളും മേളയിലുണ്ട്.
ടാറ്റ മുതൽ ബി.വൈ.ഡിവരെയുള്ള ഇ-വാഹനമേഖലയിലെ വമ്പൻമാരെല്ലാം പുത്തൻമോഡലുകൾ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. തുടർച്ചയായി ചാർജിംഗ് വേണ്ടിവരുമെന്ന് പേടിച്ച് ഇ-വാഹനങ്ങളിൽ നിന്നും പിന്തിരിഞ്ഞവർക്ക് ധൈര്യമായി വാങ്ങാമെന്ന് പ്രദർശനം തെളിയിക്കുന്നു. ഒറ്റച്ചാർജിൽ 500 കിലോമീറ്റർ ദൂരം ഓടാൻ കഴിയുന്ന കാറുകളും അഞ്ചുലക്ഷം കിലോമീറ്റർവരെ ബാറ്ററി വാറന്റി ലഭിക്കുന്ന കാറുകളും മേളയിലുണ്ട്.
ഇ-വാഹനങ്ങളുടെ സാദ്ധ്യതകളെക്കുറിച്ച് ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്തുന്നതിനാണ് മോട്ടോർവാഹന വകുപ്പ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. 20 ൽ അധികം ഇ-ഇരുചക്രവാഹനങ്ങളും മേളയിലുണ്ട്. മാസം 1500 രൂപയ്ക്ക് മുകളിൽ പെട്രോളിന് ചെലവഴിക്കുന്നവർ ഇവയിലേക്ക് മാറുന്നത് ലാഭകരമായിരിക്കുമെന്ന് ഇ-മൊബിലിറ്റി മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. ഒന്നോ രണ്ടോ വർഷം കൊണ്ട് മുടക്ക്മുതൽ തിരികെ ലഭിക്കും.
ഇ-വാഹനമേഖലയിലെ പുത്തൻ കണ്ടുപിടിത്തങ്ങളും, പ്രകൃതി സൗഹൃദ ഇന്ധനങ്ങളും പരിചയപ്പെടുത്തുന്നതാണ് മോട്ടോർവാഹന വകുപ്പിന്റെ 'ഇവോൾവ് 2023" ശിൽപശാലയും പ്രദർശനവും. പ്രവേശനം സൗജന്യമാണ്. പ്രദർശനവും ശിൽപശാലയും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 21 ന് സമാപന സമ്മേളനം കേന്ദ്ര ഊർജ്ജ മന്ത്രി ആർ.കെ.സിംഗ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |