തിരുവനന്തപുരം: പ്രതിപക്ഷ പരാമർശത്തിന് പഴയ വിജയനാണെങ്കിൽ മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി.
പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവനയാണ് ഇന്നലെ നിയമസഭയിൽ പിണറായി വിജയനെ ചൊടിപ്പിച്ചത്. ഇന്ധനസെസിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തിനുനേരെയുള്ള പൊലീസ് നടപടിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനിടെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൊമ്പുകോർത്തത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹവും കരിങ്കൊടിവിരോധവും കരുതൽ തടങ്കലും വിമർശനവിധേയമായപ്പോൾ അതിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഉദ്ധരിച്ചത്.
'ഞാനിരിക്കുന്ന സ്ഥാനത്ത് ഞാനിരുന്നാലും മറ്റൊരാൾ ഇരുന്നാലും വാഹനവ്യൂഹം ഇങ്ങനെ തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനെ എന്റെ പ്രത്യേക ദൗർബല്യമായി കാണേണ്ട. മുഖ്യമന്ത്രി വീട്ടിൽത്തന്നെ ഇരിക്കേണ്ടി വരും, വീട്ടീന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. പഴയ വിജയനായിരുന്നെങ്കിൽ പണ്ടേ ഞാനതിന് മറുപടി പറഞ്ഞേനെ. അതല്ലാല്ലോ. ആ മറുപടിയല്ല ഇപ്പോൾ ആവശ്യം. സ്വാഭാവികമായി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോൾ ഇത്തരം വിമർശനം നേരിടേണ്ടിവരും. അതിനോട് സഹിഷ്ണുതയോടെ മറുപടിപറയണം. അതല്ലായിരുന്നെങ്കിലോ. എങ്കിലോ...? സുധാകരനോട് ചോദിച്ചാൽ മതി. ഇതൊന്നുമില്ലാത്ത കാലത്ത് നിങ്ങളെല്ലാം സർവസജ്ജരായി നിന്ന കാലത്ത് ഞാൻ ഒറ്റത്തടിയായി നടന്നിരുന്നല്ലോ..." മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മറുപടി പറഞ്ഞ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ ജനങ്ങൾക്ക് റോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയുള്ളതുകൊണ്ടാണ് വീട്ടിൽ ഇരിക്കണമെന്ന് പറഞ്ഞതെന്ന് വിശദീകരിച്ചു. എന്നാൽ താൻ പഴയ വിജയനാണെങ്കിൽ ഇതിനു മറുപടി പറഞ്ഞേനെയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞങ്ങൾക്ക് പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ല. നിങ്ങളെയൊന്നും ഭയന്നല്ല ഞങ്ങൾ കഴിയുന്നത്-സതീശൻ പറഞ്ഞു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് കളമശേരി പൊലീസ് യൂത്ത് കോൺഗ്രസ് സമരക്കാർക്കെതിരെ എടുത്ത കേസ്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്കെതിരെ എന്തു കേസെടുക്കുമെന്ന് നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |