കോഴിക്കോട് : ഡോളർ കടത്തും സ്വർണക്കടത്തും നടത്തിയ മുഖ്യമന്ത്രി രാജിവയ്ക്കുംവരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ. വരും ദിവസങ്ങളിൽ മന്ത്രിമാരെയും വഴിയിൽ തടയും.
സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി 15ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കരിങ്കൊടിയെ പേടിച്ച് പൊതുജീവിതം സ്തംഭിപ്പിക്കുകയാണ്. സമരക്കാരെ ക്രൂരമായി മർദ്ദിക്കുന്നു. തൃശൂരിൽ 21 യുവമോർച്ച പ്രവർത്തകരെ ആക്രമിച്ചു. പൊലീസ് ഷോക്ക് ബീറ്റൺ ഉപയോഗിക്കുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും മടിയിൽ കനമുണ്ടെന്ന് വ്യക്തമാക്കുന്ന നടപടികളാണ് സർക്കാരിൽ നിന്നുണ്ടാകുന്നത്. സ്വപ്നയെ കുടുക്കാൻ ശ്രമിക്കുന്ന പൊലീസ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ഷാജ് കിരണിനെ സംരക്ഷിക്കുന്നു.
ചികിത്സയ്ക്കെന്നു പറഞ്ഞ് അമേരിക്കയിൽ പോയ മുഖ്യമന്ത്രി തിരിച്ച് ദുബായ് വഴി വരുന്നതും അവിടെ തങ്ങുന്നതും ദുരൂഹമാ ണെന്നും പ്രഫുൽകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സംസ്ഥാന സെക്രട്ടറി കെ.ഗണേഷ്, ലിബിൻ ബാലുശേരി, ടി. റനീഷ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |