കാഞ്ഞങ്ങാട്: കേരളത്തെയും സംസ്ഥാനം നേടിയ പുരോഗതിയെയും നുണകൾ കൊണ്ടു മൂടാൻ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഒരേ മനസ്സോടെ ശ്രമിക്കുകയാണെന്നും, കേരളത്തിനെതിരെ സംസാരിക്കുമ്പോൾ മോദിക്കും രാഹുലിനും ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി കാഞ്ഞങ്ങാട്ട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
നീതി ആയോഗ് പുറത്തിറക്കിയ ആരോഗ്യ സൂചിക, സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക, സുസ്ഥിര വികസന സൂചിക, പൊതുകാര്യ സൂചിക എന്നിവയിൽ ഒന്നാം സ്ഥാനത്താണ് കേരളം. തുടർച്ചയായി ഈ നേട്ടങ്ങൾ നമ്മുടെ സംസ്ഥാനത്തിന് ലഭിക്കുന്നു. വികസനകാര്യത്തിൽ കേരളം രാജ്യത്തിനാകെ മാതൃകയാണ്. കുടുംബശ്രീ സംരംഭം മുതൽ ആരോഗ്യമേഖലയിലെ പരിഷ്‌കാരങ്ങൾ വരെ ദേശീയതലത്തിലും ആഗോള തലത്തിലും അനുകരിക്കപ്പെട്ടു. ബിഹാറിനെപ്പോലെ അഴിമതിയാണ് കേരളത്തിലെന്ന് ആരോപിക്കുന്ന പ്രധാനമന്ത്രി ഒറ്റയടിക്ക് രണ്ടു സംസ്ഥാനങ്ങളെയും അപമാനിക്കുകയാണ്.
കേരളത്തിന് അർഹതപ്പെട്ട തുക നിഷേധിക്കുന്നതാണ് കേന്ദ്രസർക്കാർ സമീപനം. ബി.ജെ.പി നൽകുന്ന പരസ്യങ്ങളിലും കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒന്നും ലഭിക്കാനില്ലെന്ന തിരിച്ചറിവ് സൃഷ്ടിക്കുന്ന വെപ്രാളവും നിരാശയുമാണ് ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും. അതേ ദയനീയതയാണ് രാഹുൽ ഗാന്ധിയുടെയും പ്രശ്നം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹം കേരളത്തിൽ മത്സരിച്ചപ്പോൾ ജനങ്ങളിൽ ചില തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ജനങ്ങൾക്ക് യഥാർത്ഥ സ്ഥിതി തിരിച്ചറിയാനായതിനാൽ തുടർന്ന് നടന്ന ഒരു തിരഞ്ഞെടുപ്പിലും കോൺഗ്രസ് പച്ച പിടിച്ചില്ല. ഇപ്പോൾ അതേ വീഞ്ഞ് പുതിയ കുപ്പിയിൽ ഒഴിക്കുകയാണ്. സ്വന്തം പാർട്ടിയുടെ നേതൃസ്ഥാനത്തു നിന്ന് നിർണ്ണായക ഘട്ടത്തിൽ ഒളിച്ചോടിയ നേതാവെന്ന പേരുദോഷം മാറ്റി രാജ്യത്തെ നയിക്കാൻ പ്രാപ്തനാണെന്ന് വിശ്വസിക്കാൻ തക്ക ബലമുള്ള നിലപാട് രാഹുലിൽ നിന്ന് ഉണ്ടായിട്ടില്ല. പ്രധാന എതിരാളിയെന്ന് അദ്ദേഹം അവകാശപ്പെടുന്ന നരേന്ദ്ര മോദിയെയും സംഘ്പരിവാറിനെയും നേരിട്ടെതിർക്കാൻ ശ്രമിക്കാതെ ഉത്തരേന്ത്യയിൽ നിന്ന് ഒളിച്ചോടി, വയനാട്ടിൽ രണ്ടാം തവണയും മത്സരത്തിനെത്തിയ രാഹുൽ ഗാന്ധിയിൽ നിന്ന് കൂടുതൽ എന്താണ് നാട് പ്രതീക്ഷിക്കേണ്ടത്?. സംസ്ഥാനത്ത് എൽ.ഡി.എഫ് തരംഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |