തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചെങ്കിലും മാനേജ്മന്റ് സ്കൂളുകളൊരുക്കിയ നിയമക്കുരുക്ക് കാരണം പ്ളസ് വൺ പ്രവേശനം നീണ്ടേക്കും.
തിരിച്ചെടുത്ത പത്ത് ശതമാനം മാനേജ്മെന്റ് ക്വാട്ട വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം എയ്ഡഡ് സ്‌കൂളുകൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കയാണ്. കോടതി തീർപ്പ് കൽപ്പിക്കാതെ അലോട്ട്‌മെന്റ് നടത്താനാകില്ല. തിങ്കളാഴ്ച കേസ് കോടതി പരിഗണിക്കും.
എയ്ഡഡ് സ്‌കൂളുകളിൽ ന്യൂനപക്ഷ, പിന്നാക്ക സമുദായ മാനേജ്‌മെന്റുകൾക്ക് 20 ശതമാനം സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയിലും 20 ശതമാനം സീറ്റ് മെരിറ്റടിസ്ഥാനത്തിൽ പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയിലുമാണ് നൽകുന്നത്. മുന്നാക്ക സമുദായ മാനേജ്‌മെന്റുകൾക്ക് 20 ശതമാനം സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയിലും പത്ത് ശതമാനം കമ്മ്യൂണിറ്റി ക്വാട്ടയിലുമാണ്.
ഏതെങ്കിലും സമുദായങ്ങളുമായി ബന്ധമില്ലാത്ത സ്‌കൂളുകൾക്ക് 20 ശതമാനം മാനേജ്‌മെന്റ് ക്വാട്ടയാണുള്ളത്. ഈ വിഭാഗത്തിലെ സ്‌കൂളുകൾ കഴിഞ്ഞ വർഷം വരെ കൈവശംവച്ചിരുന്ന പത്ത് ശതമാനം അധിക സീറ്റ് ഇത്തവണ സർക്കാർ തിരിച്ചുപിടിച്ച് സ്റ്റേറ്റ് മെരിറ്റിൽ ലയിപ്പിച്ചു. ഇത് തിരികെക്കിട്ടാനാണ് 66 സ്‌കൂൾ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചത്.
ഈ മാസം ഏഴിനാണ് സർക്കാർ മാർഗ നിർദ്ദേശം പുറത്തുവന്നത്. 11ന് സ്കൂൾ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചു.
അപേക്ഷാ സമർപ്പണം
നാളെ വരെ
പ്ളസ് വൺ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കും. 27നോ 28നോ ട്രയൽ അലോട്ട്മെന്റിനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. അപേക്ഷയിൽ തിരുത്തലും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും മൂന്ന് ദിവസം കൂടി നൽകും. ആഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച് 17ന് ക്ളാസുകൾ ആരംഭിക്കാനാണ് ധാരണ. കേസിൽ കോടതിയുടെ തീർപ്പ് വൈകിയാൽ പ്രവേശന ഷെഡ്യൂളിൽ മാറ്റം വരുത്തേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |