തിരുവനന്തപുരം: ഹണിട്രാപ്പിൽ കുരുക്കി കൊല്ലം അഞ്ചൽ സ്വദേശിനിയായ യുവതി പണം തട്ടിയെന്ന പരാതി നൽകിയ എസ്.ഐ മൊഴി നൽകാൻ ഹാജരായില്ല. അന്വേഷണം നടത്തുന്ന നെയ്യാറ്റിൻകര ഡിവൈ.എസ്.പി, തിങ്കളാഴ്ച ഹാജരാകാൻ എസ്.ഐയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇന്ന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകി.
ഭീഷണിപ്പെടുത്തി പണം അപഹരിച്ചതിന് എസ്.ഐയുടെ പരാതിയിൽ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തേ എസ്.ഐയുടെ മൊഴിയെടുത്തെങ്കിലും അവ്യക്തതകളുള്ളതിനാലാണ് വീണ്ടും വിളിപ്പിച്ചത്. ഉന്നത ഉദ്യോഗസ്ഥരെയടക്കം ഹണിട്രാപ്പിൽ കുടുക്കാൻ എസ്.ഐ യുവതിയോട് നിർദ്ദേശിക്കുന്ന ഫോൺ സംഭാഷണത്തിന്റെ ടേപ്പുകളും പ്രചരിക്കുന്നുണ്ട്.
ഈ എസ്.ഐ മുൻപ് തുമ്പ സ്റ്റേഷനിലായിരുന്നപ്പോൾ യുവതി നൽകിയ പീഡന പരാതിയിൽ എസ്.ഐ സസ്പെൻഷനിലായി. യുവതി പരാതി പിൻവലിച്ചപ്പോഴാണ് എസ്.ഐയെ തിരിച്ചെടുത്തത്. അതിനു ശേഷം മൂന്നു തവണകളായി 75000രൂപ തന്നിൽ നിന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്നാണ് എസ്.ഐയുടെ പരാതി. എന്നാൽ ഇരുവരും വാടക വീടെടുത്ത് ഒരുമിച്ച് താമസിച്ചിരുന്നതായും ഈ ബന്ധം കാരണം കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |